സാൻഡ്‍വിച്ചില്‍ പുഴു; മാപ്പു പറഞ്ഞ് ഇൻഡിഗോ

സാൻഡ്‍വിച്ചില്‍ പുഴു; മാപ്പു പറഞ്ഞ്  ഇൻഡിഗോ

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ വിതരണം ചെയ്ത സാൻഡ്‍വിച്ചില്‍ പുഴു. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരി ദുരനുഭവം നേരിട്ടത്.

തുടര്‍ന്ന് ഇതിന്റെ ചിത്രങ്ങള്‍ കുശ്ബു ഗുപ്ത ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇമെയില്‍ മുഖേന ഇൻഡിഗോ അധികൃതര്‍ക്ക് ഉടൻ പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി.

ഒരു പബ്ലിക് ഹെല്‍ത്ത് പ്രഫഷണല്‍ എന്ന നിലയില്‍ സാൻഡ്‍വിച്ചിന്റെ ഗുണനിലവാരം നല്ലതല്ലെന്ന് അറിയിച്ചിട്ടും ഫ്ലൈറ്റ് അറ്റന്റന്റ് മറ്റ് യാത്രക്കാര്‍ക്ക് സാൻഡ്‍വിച്ച്‌ നല്‍കുന്നത് തുടരുകയായിരുന്നു. യാത്രക്കാരില്‍ കുട്ടികളും പ്രായമായവരുമുണ്ട്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായാലോ...''-എന്നുപറഞ്ഞാണ് യുവതി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ഒന്നും വേണ്ടെന്നും പകരം, യാത്രക്കാരുടെ ആരോഗ്യവും സുരക്ഷിതത്വവും ആണ് മുൻഗണനയെന്ന് കമ്ബനി ഉറപ്പുവരുത്തിയാല്‍ മാത്രം മതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനു പിന്നാലെ യുവതിക്ക് നേരിട്ട ദുരനുഭവത്തില്‍ മാപ്പു പറഞ്ഞ് ഇൻഡിഗോ അധികൃതര്‍ എത്തി. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുകയാണെന്നും വ്യക്തമാക്കി. 'ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന 6ഇ 6107 വിമാനത്തില്‍ നേരിട്ട ആശങ്ക യാത്രക്കാരിലൊരാള്‍ പങ്കുവെച്ചു.

''ഈയവസരത്തില്‍, വിമാനത്തില്‍ ഭക്ഷണ-പാനീയ സേവനത്തിന്റെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്താനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഊന്നിപ്പറയാൻ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. അന്വേഷണത്തിന് ശേഷം ഞങ്ങളുടെ ജീവനക്കാര്‍ സംശയാസ്പദമായ പ്രത്യേക സാൻഡ്‌വിച്ചിന്റെ സേവനം ഉടൻ നിര്‍ത്തി. അതേകുറിച്ച്‌ അന്വേഷിക്കുകയാണ്. ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് ഉറപ്പുതരുന്നു. യാത്രക്കാര്‍ക്ക് എന്തെങ്കിലും അസൗകര്യമുണ്ടായതില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.''-എന്നായിരുന്നു ഇൻഡിഗോ അധികൃതരുടെ പ്രതികരണം.