വ്യാജ ജോലി വാഗ്ദാനം ; 12 ഇന്ത്യക്കാര്‍ റഷ്യയിലെ യുദ്ധമേഖലയില്‍ കുടുങ്ങി
ന്യൂഡല്‍ഹി: വ്യാജ ജോലി വാഗ്ദാനത്തില്‍പ്പെട്ട 12 ഇന്ത്യക്കാർ റഷ്യയില്‍ കുടുങ്ങിയതായി പരാതി. സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയില്‍ എത്തിച്ചത്.
സെക്യൂരിറ്റി ജോലിയെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള 12 ഇന്ത്യൻ യുവാക്കള്‍ യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. വാഗ്നർ ആർമിയില്‍ ചേർന്ന് യുക്രൈൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യണമെന്ന് ഇവരോട് ആവശ്യപ്പെട്ടതോടെയാണ് തൊഴില്‍ തട്ടിപ്പ് പുറത്തായത്.
ഇവരുടെ ബന്ധുക്കള്‍ യുദ്ധമേഖലയില്‍നിന്ന് ഇവരെ മടക്കി കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഫൈസല്‍ ഖാൻ എന്ന വ്ലോഗറുടെ വീഡിയോ കണ്ടാണ് യുവാക്കള്‍ ജോലിക്ക് അപേക്ഷിച്ചതെന്നും ഇയാള്‍ തട്ടിപ്പിലെ ഇടനിലക്കാരനാണെന്നും യുവാക്കളുടെ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ പറയുന്നു. യുവാക്കളെ രക്ഷപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എം.പി ആവശ്യപ്പെട്ടു.
ജോലിക്കായി ഓരോരുത്തരില്‍നിന്നും ഏജന്റുമാര്‍ 3.5 ലക്ഷം വീതം കൈപറ്റി. അറുപതിലേറെ ഇന്ത്യന്‍ യുവാക്കളെ സമ്മതമില്ലാതെ റഷ്യയില്‍ സ്വകാര്യസേനയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.