ഗോ ബാക്ക്’ ബാനറുകള്‍ അഴിപ്പിച്ച് ഗവര്‍ണര്‍ : വീണ്ടും സ്ഥാപിച്ച് എസ് എഫ് ഐ
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല കാമ്ബസില്‍ ഗവര്‍ണര്‍ മുന്നിട്ടിറങ്ങി അഴിപ്പിച്ച ബാനര്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പൊലീസ് ബാരിക്കേഡില്‍ സ്ഥാപിച്ചു.ക്യാമ്ബസിനുള്ളിലെ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഗവര്‍ണര്‍ വൈകിട്ട് പൊലീസിനെക്കൊണ്ട് എസ്‌എഫ്‌ഐ കെട്ടിയ ’ഗോ ബാക്ക്’ ബാനറുകള്‍ അഴിപ്പിച്ചിരുന്നു.
ഗവര്‍ണറുടെ കോലം കത്തിച്ച എസ് എഫ് ഐക്കാര്‍ എബിവിപിയുടെ ബാനര്‍ കത്തിക്കുകയും ചെയ്തു.തങ്ങളുടെ ബാനര്‍ അഴിപ്പിച്ചാല്‍ പകരം നൂറ് ബാനറുകള്‍ സ്ഥാപിക്കുമെന്ന് എസ്‌എഫ്‌ഐ നേരത്തെ പറഞ്ഞിരുന്നു
കേരളത്തിലെ കാമ്ബസുകളില്‍ ചാന്‍സലറായ ഗവര്‍ണറെ കയറ്റില്ലെന്ന എസ് എഫ് ഐയുടെ വെല്ലുവിളി ഏറ്റെടുത്താണ് ഗവര്‍ണര്‍ താമസത്തിന് സര്‍വകലാശാല ഗസ്റ്റ് ഹൗസ് തന്നെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ മുഖം രക്ഷിക്കല്‍ സമരം നടത്തിയെന്ന ആക്ഷേപം ശക്തമായതോടെ ഇന്ന് രാത്രി 7 മണിയോടെ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ബാനര്‍ കെട്ടിയത്.എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു
പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറിനിന്നാണ് ബാനര്‍ കെട്ടിയത്. തടയാൻ ശ്രമിച്ച പൊലീസും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും വാക്കേറ്റമുണ്ടായി. ഇതിനിടെ പി.എം.ആര്‍ഷോ പൊലീസിനെതിരെ തിരിഞ്ഞു.ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു.