കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണം, തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച്‌ സമസ്‌ത

കേരളത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണം, തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച്‌ സമസ്‌ത

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടെടുപ്പ് തീയതിക്കെതിരെ പരാതിയുമായി ലീഗും സമസ്തയും.

വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ചത് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ലീഗും സമസ്തയും ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് തീയതി ഏപ്രില്‍ 26ല്‍ നിന്ന് മാറ്റണമെന്നാണ് ഇ.കെ. വിഭാഗം സമസ്തയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഇമെയില്‍ അയച്ചു.

ജുമാ നമസ്കാരം നടക്കുന്ന വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും പ്രയാസം സൃഷ്ടിക്കും. മുസ്ലിം ജീവനക്കാർക്കും ബൂത്ത് ഏജന്റുമാർക്കും ജുമാ പ്രാർത്ഥനയ്ക്ക് തടസമാകുമെന്നതിനാല്‍ ഏപ്രില്‍ 26ന് നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്ന് എസ്.കെ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇലക്ഷൻ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്

വെള്ളിയാഴ്‌ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ വിയോജിപ്പുമായി മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു.