'ഡല്‍ഹി ചലോ മാര്‍ച്ച്' പ്രഖ്യാപിച്ച് കർഷകർ ; അനുനയിപ്പിക്കാന്‍ സർക്കാർ ശ്രമം
ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജിത ശ്രമം. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗം നാളെ വൈകീട്ട് അഞ്ചിന് ചണ്ഡീഗഡില്‍ നടക്കും. മറ്റന്നാളാണ് ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുള്ളത്.
സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച തുടങ്ങിയ സംഘടനാ നേതാക്കള്‍ക്കാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കത്തു നല്‍കിയത്. കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരത്തിനിറങ്ങുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍, കര്‍ഷക പ്രതിഷേധം നേരിടാന്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി സര്‍ക്കാരുകള്‍ മുന്നൊരുക്കം തുടങ്ങി. അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെയും അർധ സൈനികരെയും വിന്യസിച്ചു.