ബുക്കര്‍ പുരസ്‌ക്കാരത്തിലെ പൂജാരി: കാരൂര്‍ സോമന്‍, ലണ്ടന്‍

ബുക്കര്‍ പുരസ്‌ക്കാരത്തിലെ പൂജാരി:  കാരൂര്‍ സോമന്‍, ലണ്ടന്‍



പുസ്‌തകവും പെണ്ണും അന്യകൈയിലായാല്‍ തിരിച്ചുകിട്ടാന്‍
പ്രയാസമെന്നാണ്‌ പ്രമാണം. ബുക്കര്‍ പുരസ്‌ക്കാരം അന്യരുടെ കയ്യിലായതിനാല്‍
രാഷ്ട്രീയ മറിമായങ്ങള്‍ നടക്കില്ല. സമൂഹം ഇന്ന്‌ വളരുന്നത്‌ ശാസ്‌ത്ര സാങ്കേതിക
വിജ്ഞാനത്തിന്റെ മടിത്തട്ടിലാണ്‌.

മനുഷ്യരാശിയുടെ പുരോഗമനത്തിനായി ആത്മവിശ്വാ സത്തോടെ നിലവിലിരിക്കുന്ന അന്ധവിശ്വാസ--അനീതി-അഴിമതി-അഹന്ത നടക്കുന്ന വ്യവസ്ഥിതിയെ ഉഴു തുമറിക്കുന്നവരാണ്‌ ലോകമെങ്ങുമുള്ള ചിത്ര ശില്‌പ കലാസാഹിത്യ പ്രതിഭകള്‍.അതിലെ ആദ്യ രക്തസാക്ഷിയാണ്‌ ബി.സി. 470-കളില്‍ ജീവിച്ചിരുന്ന ഇന്നും നമ്മില്‍ ജീവിക്കുന്ന ത്വതചിന്തകളുടെ ആചാര്യനായ
സോക്രട്ടീസ്‌. നിലവിലിരുന്ന ദേവി ദേവന്മാര്‍ക്കെതിരെ പ്രതികരിച്ചതിനാണ്‌
അദ്ദേഹത്തെ വിഷം കൊടുത്തു കൊലപ്പെടുത്തിയത്‌.

അന്നത്തെ അന്ധവിശ്വാസങ്ങള്‍ ഇന്നും ഇന്ത്യയില്‍ തുടരുന്നു. വിശ്വാസങ്ങളെ വിലക്കെ ടുത്തു ഉല്‍പാദനം നടത്തുന്നവര്‍ക്ക്‌ അതുള്‍ക്കൊള്ളാനാകില്ല. വാര്‍ത്തയില്‍ കണ്ടത്‌ ഹിന്ദു വികാരം
വ്രണപ്പെടുത്തിയതുകൊണ്ട്‌ ബുക്കര്‍ പുരസ്‌ക്കാര ജേതാവായ ഗീതാഞ്‌ജലി ശ്രീയെ
ആഗ്രയിലെ സാംസ്‌ക്കാരിക സംഘടനകളായ രംഗ്‌ ലീല, ആഗ്ര തീയേറ്റര്‍ ക്ലബ്‌ ശ്രീയെ
ആദരിക്കുന്നതില്‍ നിന്ന്‌ പിന്മാറിയെന്നാണ്‌. ഇങ്ങനെ കുറെ ഹിന്ദു, മുസ്ലിം,
ക്രിസ്‌ത്യന്‍ വര്‍ഗ്ഗീയ വാദികള്‍ വൃണവുമായിട്ടെത്തിയാല്‍ അതിലെ രസാഭാസങ്ങള്‍
കണ്ടു രസിക്കാനേ സാധിക്കു.

ആഗ്രയില്‍ ഞാന്‍ കുറച്ചുനാളുകളുണ്ടായിരുന്നു. 1978-
ല്‍ ആഗ്ര മലയാളി സമാജം എന്റെ നാടകം അവിടെ അരങ്ങ്‌ തകര്‍ത്തിട്ടുണ്ട്‌. ആഗ്ര
സുന്ദരമായ നഗരമാണ്‌ പക്ഷെ സോക്രട്ടീസിന്റെ കാടന്‍ യുഗത്തില്‍ ജീവിക്കുന്നവര്‍
ഇന്നും അവിടെയുണ്ടോ? ഗീതാഞ്‌ജലിക്കെതിരെ പരാതി കൊടുത്തിരിക്കുന്ന സന്ദീപ്‌
കുമാര്‍ പതക്ക്‌ പറയുന്നത്‌ ശിവനേയും അമ്മ പാര്‍വ്വതിയെക്കുറിച്ചു്‌
ആക്ഷേപകരങ്ങളായ പരാമര്‍ശങ്ങള്‍ ഗീതാഞ്‌ജലിയുടെ 'രേത്‌ സമാധി' എന്ന ഹിന്ദി
നോവലില്‍ ഉണ്ടെന്നുള്ളതാണ്‌. അതില്‍ ശിവന്റെ തപസ്സ്‌ മുടക്കിയ പാര്‍വ്വതിയും,
ചന്ദനതളിരുള്ള തളിരിലകളും പുളകം കൊള്ളുന്ന പാര്‍വ്വതിയുടെ കവിളും
കാമതാപമകറ്റാന്‍ വെമ്പല്‍ കൊള്ളുന്ന ശിവനുമുണ്ടോ എന്നറിയില്ല. ഇതൊക്കെ
കാണുമ്പോള്‍ തോന്നുക വര്‍ഗ്ഗീയത വളരുകയും കാവ്യ സൗന്ദര്യത്തിന്റെ ഇതളുകള്‍
കൊഴിഞ്ഞു വീഴുന്നതുമാണ്‌. മത വര്‍ഗ്ഗീയ വാദികള്‍ അന്ധവിശ്വാങ്ങളില്‍ നിന്ന്‌
മുക്തി നേടുന്നതിന്‌ പകരം മത രാഷ്ട്രീയത്തിലൂടെ വിളവെടുപ്പ്‌ നടത്തി ജനജീവിതം
നരകതുല്യമാക്കുന്നു.ഇന്നത്തെ സാമൂഹ്യ വ്യവസ്ഥതിയില്‍ എഴുത്തുകാര്‍
ശിപായികളായി മാറുന്നു. കുറ്റവാളികളെ പരിരക്ഷിക്കുന്നു. നിയമങ്ങള്‍
അട്ടിമറിക്കപ്പെടുന്നു. എല്ലാം കണ്ടും കേട്ടും ഉത്‌ക്കണ്‌ഠ നിറഞ്ഞ
മിഴികളോടെയിരിക്കുന്ന കുറെ മനുഷ്യര്‍ ?


സാമ്പ്രാജ്യത്വത്തിന്റെ അധീനതയില്‍ കുരുങ്ങിക്കിടന്ന മനുഷ്യര്‍
ചക്രവര്‍ത്തിമാര്‍ ആരാധിക്കുന്ന ദൈവങ്ങളെ ഭയം മൂലം തള്ളി പറഞ്ഞില്ല.
കാലത്തിലുറച്ചുപോയ അന്ധവിശ്വാസങ്ങളെ മഹത്തായ ആശയങ്ങളിലൂടെ,
വിശ്വാസങ്ങളിലൂടെ വഴിനടത്തിയവരാണ്‌ വികസിത രാജ്യങ്ങളിലെ സര്‍ഗ്ഗ
പ്രതിഭകള്‍.അവര്‍ വിശ്വ സിച്ച ദേവന്‍ ജീവനുള്ളവനായിരിന്നു. കടങ്കഥകളിലൂടെ
കടന്നുവന്ന ദേവനല്ലായിരുന്നു.

റോമന്‍ ചക്രവര്‍ത്തി മാര്‍ ഇറക്കുമതി ചെയ്‌തതു ആരാധിച്ചിരുന്ന എത്രയോ ദേവീദേവന്മാരുടെ ശില്‌പ ബിംബങ്ങള്‍ മണ്ണോട്‌ ചേര്‍ന്ന്‌ കിടക്കുന്നത്‌ യൂറോപ്പില്‍ ഞാന്‍ കണ്ടിരിക്കുന്നു. അവിടെയെല്ലാം
ക്രിസ്‌തീയ ദേവാലയങ്ങളുയര്‍ന്നു. മൂന്നാം നൂറ്റാണ്ടില്‍ തുടങ്ങിയ ആ വിശ്വാസം
ഇന്ന്‌ അവിശ്വസനീയമാം വിധം ആത്മീയതയും ഭൗതീകതയും തമ്മിലുള്ള
പോരാട്ടങ്ങളായി മാറി. ദേവാലയങ്ങള്‍ കാടുപിടിച്ചു കിടക്കുന്നു.ഇവിടെ ആത്മീയ
ജീവിതം ദാരിദ്ര്യമനുഭവിക്കുമ്പോള്‍ ഇന്ത്യയിലെ മതങ്ങള്‍ രാഷ്ട്രീയ കൂട്ടുകച്ചവടം
നടത്തി ഭയാനകമായ ദുഃഖ ദുരിതങ്ങള്‍ വിതക്കാന്‍ ശ്രമിക്കുന്നു. മനസ്സില്‍
പെറ്റുപെരുകുന്നത്‌ മതമാണ്‌ ആത്മീയമൂല്യങ്ങളല്ല.


ഭാരതീയ സാഹിത്യ ശാസ്‌ത്രജ്ഞന്മാര്‍ ബിംബങ്ങളെ അലംങ്കാരങ്ങളാക്കി
മനുഷ്യ മനസ്സിന്റെ വികാരങ്ങളെ ഉത്തേജിപ്പിക്കുകയും അത്‌ അനുഭൂതിസാന്ദ്രമായി
ആസ്വാദകര്‍ക്ക്‌ നല്‍കുകയും ചെയ്‌തു. കാലം മാറിയപ്പോള്‍ ഈ കാവ്യബിംബങ്ങള്‍
പാശ്ചാത്യ രാജ്യങ്ങളില്‍ ഉടഞ്ഞു മണ്ണോട്‌ ചേര്‍ന്നുവെങ്കില്‍ ഇന്ത്യപോലുള്ള
രാജ്യങ്ങളില്‍ മത വിശ്വാസങ്ങളെ തൊട്ടുണര്‍ത്തി അരക്കിട്ടുറപ്പിക്കുന്നു.

ആ വിശ്വാസ വികാരങ്ങളെ ഉത്തേജിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ മത രാഷ്ട്രീയ
കൂട്ടുകച്ചവടം നടത്തുക മാത്രമല്ല കലാ സാഹിത്യത്തെ ഒരു വില്‌പന ചരക്കാക്കി
ഏറ്റെടുത്തുകൊണ്ട്‌ സ്‌തുതിപാഠകരായ എഴുത്തുകാര്‍ക്ക്‌ വാരിക്കോരി കൊടുക്കുന്നു.
മത-രാഷ്ട്രീയക്കാര്‍ വിശ്വാസങ്ങളെ ഉല്‌പാദനശക്തിയായി വികസിപ്പിച്ചെടുത്തു്‌
വിജ്ഞാനത്തെ വികലമാക്കി തെരഞ്ഞെടുപ്പുകളിലും വിജയം കൊയ്യുന്നു. ഈശ്വരനെ
തിരിച്ചറിഞ്ഞിട്ടുള്ള യഥാര്‍ത്ഥ വിശ്വാസികള്‍, ജ്ഞാനികള്‍ ആരുടേയും പാദങ്ങളില്‍
തോട്ടുവണങ്ങാന്‍ പോകാറില്ല. മനസ്സിനെ പരിശുദ്ധമാക്കുന്നവര്‍ക്ക്‌ 'സര്‍വ്വം
ബ്രന്മ' മെന്ന ആത്മ സംതൃപ്‌തിയാണുള്ളത്‌.


സാമൂഹിക ദര്‍ശനം എന്തെന്നറിയാത്ത പരമ്പരാഗതമായ വിശ്വാസികളാണ്‌
സാഹിത്യ സൃഷ്‌ഠികളെ വ്യത്യസ്‌തങ്ങളായ രീതികളില്‍ കാണുന്നത്‌. ഒരു കഥയോ
കവിതയോ നോവലോ അത്‌ സാമുഹിക ജീവിത ത്തിന്റെ യാഥാര്‍ഥ്യങ്ങളാണ്‌.
തലച്ചോറുള്ള എഴുത്തുകാരന്‍ അത്‌ വെളിപ്പെടുത്തുകതന്നെ ചെയ്യും. മതമൗലിക
വാദികള്‍ക്ക്‌ അതിലെ മൂല്യങ്ങള്‍ മനസ്സിലാകില്ല. സാഹിത്യ സൃഷ്‌ഠികളെ
അളന്നുതിട്ടപ്പെടുത്താനറിയാത്ത ഈ കൂട്ടര്‍ സമൂഹത്തില്‍ ആശയക്കുഴപ്പങ്ങള്‍
ഉണ്ടാക്കുന്നവരാണ്‌. പാശ്ചാത്യ രാജ്യങ്ങളിലെ പല രാജാക്ക ന്മാരും എഴുത്തുകാരെ

നാട്‌ കടത്തുക മാത്രമല്ല അവരുടെ പുസ്‌തകങ്ങള്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്‌.
ഇന്നവര്‍ പുസ്‌തകങ്ങളെ ഹൃദയത്തോടെ ചേര്‍ത്ത്‌ ജീവിക്കുന്നു. വായനയില്‍
അതിസമ്പന്നരായിരിക്കുന്നു. നമ്മളോ കച്ചവട സിനിമകള്‍ കണ്ട്‌ നിക്ഷിപ്‌ത
താല്‌പര്യക്കാരായ ടിവി ചാനലുകളെ വളര്‍ത്തി ദരിദ്രരായിക്കൊണ്ടിരിക്കുന്നു. ഉള്ളത്‌
പറയുന്നവര്‍ ഇന്ത്യയില്‍ ഊരിന്‌ വിരോധികളോ?


ഇന്ത്യയില്‍ അന്ധവിശ്വാസികള്‍, കപടസദാചാരവാദികള്‍, നീതിനിഷേധങ്ങള്‍
നടത്തുന്നവര്‍ തീക്ഷ്‌ണ ശരങ്ങളായി മുന്നേറുന്ന കാലമാണ്‌.മുന്‍പ്‌
നോവലെഴുത്തുകാരുടെ ബഹളമായിരുന്നെങ്കില്‍ ഇന്ന്‌ കവികളുടെ ബഹളം മൂലം ഭാഷാ
ദേവിക്ക്‌ ഉണ്ണാനും ഉറങ്ങാനും കൂടി സമയം കിട്ടുന്നില്ല. അതിനിടയിലേക്ക്‌ പൊട്ടി
പുറപ്പെട്ടിരിക്കുന്ന ഒരു കൂട്ടരാണ്‌ ദൈവങ്ങളെ വൃണപ്പെടുത്തി നോവല്‍ എഴുതി
എന്ന പരാതി പറയുന്നത്‌. മനുഷ്യ മനസ്സില്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങളുടെ
മേല്‍നോട്ടവും ഉത്തരവാദിത്വവും വ്യാഖ്യാനങ്ങളും ചില വര്‍ഗ്ഗീയ വാദികള്‍
ഏറ്റെടുത്തിരിക്കുന്നു. സാഹിത്യത്തിന്‌ കനത്ത സംഭാവനകള്‍ നല്‍കുന്നവരെയും
അസൂയ പൂണ്ട സദാചാരവാദികള്‍ അടങ്ങാത്ത അമര്‍ഷവുമായി സോഷ്യല്‍ മീഡിയയില്‍
വേട്ടയാടുന്നു. ഇവിടെയും അതാണ്‌ കാണുന്നത്‌.

ഇന്റര്‍നാഷണല്‍ ബുക്കര്‍പുരസ്‌ക്കാരം നേടിയ ഹിന്ദി നോവലിന്റെ ഇംഗ്ലീഷ്‌ പരിഭാഷ 'ടോംബ്‌ ഓഫ്‌ സാന്‍ഡ്‌'ആണ്‌ പുരസ്‌ക്കാരത്തിന്‌ അര്‍ഹമായത്‌. അമേരിക്കന്‍ വിവര്‍ത്തക ഡെയ്‌സി റോക്ക്‌
ആണ്‌ പുസ്‌തകം ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം നടത്തിയത്‌. ഒരു എഴുത്തുകാരന്റെ
എഴുത്തും സ്വാതന്ത്ര്യവും അധികാര കമ്പോളത്തിന്റെ സ്വാതന്ത്ര്യമല്ല. അവര്‍
എന്തെഴുതണമെന്ന്‌ തിരുമാനിക്കുന്നത്‌ മത രാഷ്ട്രീയ വികട നവാദികളുമല്ല. ഉത്തമ
സര്‍ഗ്ഗധനര്‍ ആരുടെയും അധികാരത്തില്‍ കുരുങ്ങികിടക്കുന്നവരുമല്ല. നല്ല
സര്‍ഗ്ഗപ്രതിഭകള്‍ താന്‍ തൊഴുന്ന ഏത്‌ ദൈവമായാലും കള്ളസത്യം സഹിക്കില്ല എന്ന്‌
പറയുന്നവരാണ്‌.

തികച്ചും നിര്‍ഭാഗ്യകരമെന്ന്‌ പറയാന്‍ രാഷ്ട്രിയപണപ്പെട്ടിക്ക്‌
കനമോ, സ്വാധിനമോ ഉണ്ടെങ്കില്‍ നോവല്‍ കാശ്‌ കൊടുത്തു എഴുതിച്ചാലും
സാഹിത്യത്തിലെ സിംഹകുട്ടിയാണ്‌. സാഹിത്യ അക്കാദമി പുരസ്‌ക്കാരം കിട്ടിയാലും
ആശ്ചര്യപ്പെടേണ്ടതില്ല.

ഗീതാഞ്‌ജലിക്കെതിരെ പരാതികള്‍ ഉന്നയിക്കുന്നവര്‍
മനസ്സിലാക്കേണ്ടത്‌ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ബുക്കര്‍ പ്രൈസ്‌
എന്നല്ല ഏതുമാകട്ടെ അതൊക്കെ സത്യവും നീതിയും നിലനിര്‍ത്തി കൊടുക്കുന്ന
പുരസ്‌ക്കാരങ്ങളാണ്‌. രാഷ്ട്രീയ ഇടപെടലുകളില്ല. കണ്ണിനും മനസ്സിനും കുളിര്‍മ്മ
നല്‍കുന്ന അറിവ്‌ പകരുന്ന രചനകളാണോ എന്നതാണ്‌ പ്രധാനം.എഴുത്തുകാരെന്റെ
സര്‍ഗ്ഗക്രിയയില്‍ കാലഹരണപ്പെട്ട ദൈവങ്ങളെ പറ്റിയും കാലഘട്ടത്തിന്റെ
മനോഭാവങ്ങളെപ്പറ്റിയും എഴുതും. അതിനെ അനുഭാവപൂര്‍വ്വം വീക്ഷിക്കാന്‍ കഴി
യാത്തവര്‍ ഒരു 'ജുഡീഷ്യല്‍ കമ്മീഷന്‍' വിധിനിര്‍ണ്ണയം നടത്താന്‍ കൊണ്ടുവരിക ആ
കുട്ടത്തില്‍ ഊടുവഴി കളിലൂടെ വന്ന പുരസ്‌ക്കാരങ്ങളും അന്വഷിക്കണം.

കാരൂര്‍ സോമന്‍, ലണ്ടന്‍