അറിഞ്ഞോ?: കവിത, ടോബി തലയൽ

വേലിക്കിരുവശത്തേയും പൂക്കൾ
പുണർന്ന നാളിലാണ്
കുളിരുമായൊരു മഴ വന്നത്
ഇണക്കുരുവികൾ
ഒരു കൊമ്പത്തിരുന്ന്
ഒരേ സ്വരത്തിൽ പാടിയപ്പോഴാണ്
മുറ്റത്തെ മാവ് പൂവിടാൻ തുടങ്ങിയത്
ഏറ്റുപാടാൻ ഒരു കുട്ടി
കൂടെയുണ്ടന്നറിഞ്ഞാണ്
കുയിലിന്റെ സംഗീതം
ഹൃദയത്തിൽ നിന്നൊഴുകിയത്
അമ്മയുടെ താരാട്ടിന്
അച്ഛന്റെ താളം ചേർന്നപ്പോഴാണ്
കുരുന്നു മുഖത്തൊരു
അമ്പിളിക്കല വിരിഞ്ഞത്!