ആനകളുടെ ചിന്നംവിളി കേട്ടുണർന്ന നാളുകൾ ; ലീലാമ്മ തോമസ് , ബോട്സ്വാന
ഞാൻ കുറച്ചു വര്ഷങ്ങൾക്ക് മുൻപ് താമസിച്ചിരുന്നത് Maun എന്ന സ്ഥലത്തായിരുന്നു. അവിടെ എന്റെ വീടിന് അടുത്താണ് വൈൽഡ് ലൈഫ്.... വലിയ വന്യജീവി സങ്കേതമാണ് ചുറ്റിലും. എന്റെ ബെഡ് റൂമിൽ കിടന്നാൽ ആനകളുടെ ചിന്നം വിളി കേൾക്കാം... വലിയ വേലികൾ തീർത്ത് ആയിരത്തിലേറെ ഗാർഡ്കൾ കാവൽ നിൽക്കുന്നുണ്ടെങ്കിലും ഇടയ്ക്കു ആനകളും സിംഹവുമൊക്കെ വേലി ചാടി ഞങ്ങളുടെ വീടിനടുത്തൊക്കെ വരും. വീടിനടുത്ത നദിയിൽ വെള്ളം കുടിക്കാനാണ് വരവ്.
ചിലപ്പോഴൊക്കെ, കലിപൂണ്ട ആനകൾ വലിയ ശബ്ദമുണ്ടാക്കി വഴിയിൽ കാണുന്ന മരങ്ങളൊക്കെ പിഴുതെറിഞ്ഞു പോകുന്നത് കാണാം. ഞങ്ങളുടെ വീടിനടുത്തുകൂടി ഗാബെറോണിന് പോകുന്ന വലിയ റോഡ് ഉണ്ട്, അതിനപ്പുറത്തായി കുറച്ചു താമസക്കാരുണ്ട്.അതിനപ്പുറത്താണ് വേലിയുള്ളത്, ആ വേലി ചാടി ആനയും സിംഹവുമൊക്കെ വരുന്നത് സ്ഥിരം കാഴ്ചയായിരുന്നു .
ഞങ്ങൾ താമസിക്കുന്നതിന് അടുത്തുള്ളൊരു വീട്ടിൽ ഒരു സിംഹം ഓടിക്കയറി , ഞങ്ങൾ അതിന്റെ ഫോട്ടോ എടുത്തിട്ട് വനപാലകരെ വിവരം അറിയിച്ചു .അറിയിച്ചാലുടൻ അവരെത്തി മൃഗങ്ങളെ പിടിച്ചുകൊണ്ടുപോകും അല്ലെങ്കിൽ അവയെ വെടിവെക്കും.
ടൂറിസ്റ്റുകൾ ഈ പ്രദേശത്തു തുടരെ വന്നുകൊണ്ടിരിക്കുന്നു . ഇവിടെ മൃഗങ്ങൾ അത്ര ഉപദ്രവകാരികൾ അല്ല. കാരണം മനുഷ്യനും മൃഗങ്ങളും കുറച്ചൊക്കെ ഇടകലർന്നുതന്നെയാണല്ലോ താമസം .ഇവിടെ ബോട്സ്വാനയിൽ ടൗൺഷിപ്പിനോട് ചേർന്ന് തന്നെയാണ് വൈൽഡ് ലൈഫ് ഉള്ളത്. അതുകൊണ്ടുവന്യ മൃഗങ്ങൾക്ക് പോലും മനുഷ്യന്റെ ഗന്ധം പരിചിതമാണ് .
ആനകളുടെ ചിന്നം വിളി ശബ്ദം കേട്ടാണ് ഞങ്ങൾപലപ്പോഴും ഉറക്കമുണരുക . ഇണകളെ ആകർഷിക്കാൻ വേണ്ടി ഒരു ചിന്നം വിളിയുണ്ട്, ആരോഹണ അവരോഹണ ക്രമത്തിൽ.. അ തു കേൾക്കുമ്പോൾ പിടി കിട്ടും സംഗതി കുഴപ്പം ആണന്ന്. ആശയവിനിമയംചെയ്യുന്ന ചിന്നം വിളി മറ്റൊരു ട്യൂണിൽ അല്പം നീട്ടിയാണ്.. ദേഷ്യം വരുമ്പോഴുള്ള ചിന്നം വിളി ബോട്സ്വാനയിലെ കൊച്ചു പിള്ളേർക്കു കൂടി അറിയാം. ആനകൾ വീടിനടുത്തുകൂടി ചിന്നം വിളിച്ചു പോകുമ്പോൾ റോഡിൽ കൂടി പോകുന്ന പിള്ളേർ ഓടിവന്നു വീടിനകത്തു കയറും...
മെറോമി യാത്രയിൽ ഞങ്ങൾ ഞെട്ടിവിറച്ച ആനപ്പകയുടെ കഥ
ആന വർഷങ്ങൾ കാത്തിരുന്ന് പക വീട്ടുമെന്ന് കേട്ടിട്ടുണ്ട് . ഞങ്ങൾ അത്തരമൊരു ആനക്കലിക്ക് സാക്ഷ്യം വഹിച്ചു. ഇന്നും അതോർക്കുമ്പോൾ പേടിയാണ് . കഴിഞ്ഞ വർഷമാണ് സംഭവം, അതായത് കൊറോണ എത്തുന്നതിനും മുൻപ് . .......ഒരാനയുടെ കൊമ്പ് ഏതോ കാട്ടു കള്ളൻ അടിച്ചു മാറ്റി. ആ ആന പിന്നീടങ്ങോട്ട് കണ്ണുനീരൊലിപ്പിച്ച് ഏറെ അലഞ്ഞു നടന്നു . വേദനക്കിടയിലും കലിപൂണ്ട ആന 7 മാസത്തോളമാണ് ആ കൊമ്പുകള്ളനുവേണ്ടി അലഞ്ഞത് . ആനകൾ അലയാൻ മിടുക്കരാണല്ലോ.ആനയ്ക്ക് മൂന്നു കിലോമീറ്റർ ചുറ്റളവിൽ വരെയുള്ള മണം വരെപിടിച്ചെടുക്കാൻ കഴിവുണ്ടെന്നു വൈൽഡ് ലൈഫിൽ ഉള്ളവർ പറയും. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആ ആന, ആ കൊമ്പ് കള്ളൻ ഉപയോഗിച്ചിരുന്ന മറുള സ്പ്രേയുടെ മണം മറന്നിരുന്നില്ല. ആ മണം വച്ചാണ് ആന അയാളെ കണ്ടുപിടിച്ചത് . അന്ന് ഞങ്ങൾ മൊറോമിയിലെ ആനകളുടെ വിഹാരകേന്ദ്രം കാണാൻ പോയതായിരുന്നു. പാതിവഴി ചെന്നതേ ഒരു ആന ചിന്നം വിളിച്ച് ചെവി താഴ്ത്തി മണം പിടിച്ചുനില്പുണ്ട് , അതിന്റെ നിൽപ് കണ്ടപ്പോഴേ സംഗതി പന്തിയല്ലെന്ന് തോന്നി. ഞങ്ങൾക്ക് മുന്നേ പല വണ്ടികളും കുഴപ്പമില്ലാതെ കടന്നുപോയി. മൊറോമിക്ക് അടുത്ത പ്രദേശത്ത് ഈ കൊമ്പ് കള്ളൻ എത്തിയത് ഈ ആന മണത്തറിഞ്ഞു , അതാണ് അത് വല്ലാതെ ബഹളം വച്ച് വഴിയിൽ നിന്നത് . മറുള സ്പ്രേയുടെ മന വച്ച് മൂന്നു കിലോമീറ്റര് അകലെ വച്ചേ ആന അയാളെ മണത്തറിഞ്ഞു. ഞങ്ങൾ പാതി വഴി ചെന്നപ്പോഴേക്കും ഈ ആന പിന്നിലേക്ക് ഓടി....അയാൾക്കു മുന്നിൽചെന്ന് അയാളെ നിലത്തടിച്ചു കൊന്നു .ഞങ്ങൾ തിരികെ എത്തിയപ്പോൾ അയാളുടെ ശവം വഴിയിൽ കണ്ടു .പേടിച്ചുവിറച്ചാണ് അന്ന് തിരികെ വീട്ടിലെത്തിയത് .
മൂന്നു കിലോമീറ്റർ ദൂരെ ആ കൊമ്പുകള്ളൻ വീണ്ടും വന്നിട്ടുണ്ടന്നു മനസിലായ ആന പക വീട്ടാൻ തക്കം പാർത്തു നിൽക്കുകയാണെന്ന് ആർക്കും മനസിലായിരുന്നില്ല. അയാൾ മറുള സ്പ്രേ അടിച്ചിരുന്നതാണ് അബദ്ധം ആയതെന്ന് പറയുന്നുണ്ട് .
ഈ കൊമ്പ് പോയ ആനയുടെ വാൽ ചേർത്ത് വച്ച് , പിന്നീട് ഇവിടെ ആരംഭിച്ച വൈൽഡ് ലൈഫ് കേന്ദ്രത്തിൽ ഒരു ആനപ്രതിമ തീർത്തു.
ആനക്കൊമ്പെടുത്തതിന്റ വൈരാഗ്യം തീർത്ത ആനയ്ക്കുവേണ്ടി തീർത്ത പ്രതിമയ്ക്കരികെ
മെറോമി ആനക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രമാണ് , ഈ പ്രദേശത്ത് ആനകൾക്ക് വേണ്ടി പ്രത്യേക മരങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്.....മറുള എന്നലഹരി വൃക്ഷത്തിൽ നിന്നും വീഴുന്ന കായ് ഇവ വാശിയോടു തിന്നു ആടുന്നതു കാണാം .
ആണാനകൾക്കു കുടുംബത്തോടു ഉത്തരവാദിത്വം ഇല്ല. പെണ്ണാനയുടെ ജീവിതം വളരെ സങ്കടം തോന്നും. ലോകത്തിൽ ഒരുജീവിക്കുമില്ല ഇങ്ങനെയൊരു ഗർഭകാലം.. എടുക്കാൻ വയ്യാത്ത ശരീരംവെച്ചുകൊണ്ടു 22മാസം ഗർഭാലസ്യം പുറത്തറിയാതെ അലഞ്ഞു നടക്കും. കുഞ്ഞുണ്ടായി കഴിഞ്ഞാൽ മറ്റു പിടിയാനകൾ കൂടി കൂട്ടം ചേർന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കും.. കുട്ടിയാനയ്ക്ക്ചെളി തേച്ചു പിടിപ്പിച്ചു മസ്സാജ്ചെയ്യും.
പ്രസവിച്ചിട്ടാൽ കുട്ടിയാന ഒരു മണിക്കൂർ കഴിയുബോൾ ചാടി എഴുനേൽക്കും. കുറച്ചു പ്രായമായാൽ, അമ്മയാനയുടെ സഹോദരികളും,ബാക്കിപെണ്ണാനകളും കൂടി ശത്രുവിനെ എതിർക്കാനും, മരം പിഴുതിടാനും പഠിപ്പിക്കും. ഈ സമയങ്ങളിലൊന്നും ആണാന തിരിഞ്ഞു നോക്കില്ല.
15വയസ്സുകഴിയുമ്പോൾ ആനതള്ളച്ചി കുട്ടികളെ അവിടെ നിന്നും ഓടിച്ചു വിടും.
75+ ആയുസ്സുണ്ടന്നു ബോട്സ്വാനക്കാരൻ മൈക്കിൾ പറഞ്ഞു.
കുഞ്ഞി കൊമ്പുകൾ തിന്നില്ല, അതൊടിച്ചിടും 300+ഗ്രാം ഭക്ഷണം കഴിക്കും..എത്ര വയസുണ്ടന്നറിയാൻ ഇവർപല്ലു പിടിച്ചു നോക്കുന്നതു കണ്ടു. മിക്കവാറും വെള്ളം ഉള്ള സ്ഥലത്തു ആന കൂട്ടം കൂടും...ആനപിണ്ഡം ഇവർ കത്തിച്ചു ചാരം എടുത്തു മരുന്നുണ്ടാക്കും.. ദഹിക്കാത്ത പിണ്ഡം കത്തിക്കാൻ എളുപ്പം. പെണ്ണാനകളാണ് ആനക്കൂട്ടത്തെ നയിക്കുന്നത്.
ലീലാമ്മ തോമസ് തൈപ്പറമ്പിൽ