മാതൃസുരക്ഷ: കവിത, എം തങ്കച്ചൻ ജോസഫ്
മാതൃഭാവം നിഴലിടും നിന്നുദരത്തിലൊരു
പുതുജീവനുരുവായിടുന്നു
കരുതലേകുവാൻ കഴിയണം ഇനി
നിറവയറിന്റെയീ തനുവിനെയും.
ഒരു കുഞ്ഞുപൂവാകുമിളംമനസ്സിന്റെ
നിറപുഞ്ചിരി ഞാനെത്ര കാത്തു!
അരുമയോടെത്തഴുകിയ കിനാവുകൾ
സഫലമാകുവാൻ
ഒരുമയോടൊഴുകി നാമൊരു മൃദുലരാഗത്തിൻഗീതമായി..
മർത്ത്യകുലത്തിന്റെയാത്മദുഃഖങ്ങൾക്ക്
സ്വർഗീയസമ്മാനസാന്ത്വനങ്ങൾ
ഭൂമിയിൽ സന്താനസൗഭാഗ്യ-
കുസുമങ്ങളായ്..
അവയെ വഹിക്കും മാതൃഭാവങ്ങളെ
സൂക്ഷ്മതയോടെന്നും കരുതിടേണം
'അമ്മമനമൊന്നിടറിക്കലങ്ങിയാൽ
കുഞ്ഞുഹൃദയം തപിച്ചിടുന്നു
ആനന്ദചിത്തയാം 'അമ്മതൻമനമെങ്കിൽ
അരുമയാം കുഞ്ഞിന്റെ പുഞ്ചിരിപ്പൂമുഖം
ദിവ്യപ്രകാശമായിമാറിടുന്നു..