കൊച്ചി മെട്രോ ഭൂമിക്കടിയിലൂടെ വിമാനത്താവളത്തിൽ എത്തുമോ? ഈ നാല് അലൈൻമെൻ്റുകൾ പരിഗണനയിൽ
ആലുവ മുതൽ അങ്കമാലി വരെയുള്ള കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റി നിർണായക ഘടകമാകും. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) വൈകാതെ ഉണ്ടാകും. വിമാനത്താവള - അങ്കമാലി വിഭാഗത്തിലെ സാധ്യമായ റൂട്ടുകളെക്കുറിച്ചുള്ള ഒരു ചർച്ച ബുധനാഴ്ച അങ്കമാലിയിൽ നടന്നു.
അതിവേഗം വികസിക്കുന്ന കൊച്ചി നഗരത്തിൻ്റെ ഗതാഗതം ശക്തമാക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മൂന്നാം ഘട്ടത്തിൽ മെട്രോ എത്തുമെന്നതാണ് സവിശേഷത.
സമയം മലയാളം റിപ്പോർട്ട് ചെയ്യുന്നു.
ആലുവയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പദ്ധതി രൂപരേഖ ഏപ്രിൽ മാസം തയാറാകുമെന്ന റിപ്പോർട്ട്.
ഇതിനൊപ്പം അങ്കമാലിയിലേക്കുള്ള മെട്രോ പാതയുടെ വിശദമായ രൂപരേഖയും രൂപരേഖയും തയാറാകും.
പദ്ധതിയുമായി ബന്ധപ്പെട്ട് നാല് അലൈൻമെൻ്റുകളാണ് പരിഗണനയിലുള്ളതെങ്കിലും പദ്ധതി ചെലവും ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള ഘടകങ്ങളും കൂടി പരിശോധിച്ച ശേഷമാണ് അലൈൻമെന്റ് അന്തിമമാക്കുക.
ഏറെ തിരക്കുള്ള ആലുവയിൽ നിന്ന് ആരംഭിച്ച് ആരംഭിച്ച് ദേശീയപാതയിലൂടെ കരിയാട് വരെ റോഡിന് മുകളിലൂടെ കടന്നുപോകുന്നതാണ് ഒന്ന്. തുടർന്ന് വിമാനത്താവള ഭാഗത്തേക്ക് ഭൂമിക്കടിയിലൂടെയാകും പാത.
വിമാനത്താവളത്തിന് ശേഷം വീണ്ടും റോഡിന് മുകളിലൂടെ മെട്രോ കടന്നുപോകുകയും അങ്കമാലി കരയാംപറമ്പിൽ അവസാനിക്കുകയും ചെയ്യും.
ദേശീയപാതയിലൂടെ റോഡിന് മുകളിലൂടെ വിമാനത്താവളത്തെ ബന്ധിപ്പിക്കാതെയുള്ള മറ്റൊരു അലൈൻമെന്റ് പരിഗണനയിൽ ഉണ്ടെങ്കിലും വിമാനത്താവളം ഒഴിവാക്കിയുള്ള നിർദേശമായതിനാൽ സാധ്യമാകാനുള്ള സാധ്യത വിരളമാണ്.
ഏറെ തിരക്കുള്ള ആലുവ മുതൽ വിമാനത്താവളം വഴി അങ്കമാലി വരെയുള്ളതാണ് മറ്റൊരു അലൈൻമെൻ്റ്. ഈ അലൈൻമെൻ്റ് പൂർണമായും റോഡിന് മുകളിലൂടെയാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. അതേ റൂട്ടിൽ പൂർണമായും ഭൂമിക്കടിയിലൂടെയുള്ള പാതയ്ക്കും നിർദേശമുണ്ട്.
അങ്കമാലി റൂട്ടുമായി ബന്ധപ്പെട്ട് മുൻപ് ഗതാഗത പഠനം ഉൾപ്പെടെയുള്ള നടപടികൾ നടന്നിരുന്നു. ആദ്യം തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ആലുവയിൽ നിന്ന് അങ്കമാലി കോതകുളങ്ങര വരെ 11 സ്‌റ്റേഷനുകൾ ഉണ്ടായിരുന്നു. 3,115 കോടി രൂപയായിരുന്നു അന്ന് ചെലവ് കണക്കാക്കിയിരുന്നത്.
2031ൽ അങ്കമാലി റൂട്ടിൽ 1.12 ലക്ഷം യാത്രക്കാരുണ്ടാകുമെന്നും വിലയിരുത്തിയിരുന്നു.
മൂന്നാം ഘട്ടത്തിന് 8000 കോടി രൂപയിലേറെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അലൈൻമെന്റ് അനുസരിച്ച് വ്യത്യാസം വരുമെന്നാണ് സൂചനകൾ. പൂർണമായും ഭൂമിക്കടിയിലൂടെയാണ് പാതയെങ്കിൽ ചെലവ് പ്രതീക്ഷിക്കുന്നതിലും അധികം ഉയരുകയും നിർമാണം വൈകുകയും ചെയ്യുമെന്നത് തിരിച്ചടിയാണ്. എന്നാൽ, ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള വൻ പ്രതിസന്ധികൾ ഒഴിവാക്കാൻ ഭൂമിക്കടിയിലൂടെയുള്ള പാത സഹായിക്കും.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട നിർമാണ ചർച്ചകളും തുടരുന്നത്.
രണ്ടാം ഘട്ടത്തിന് 1016.24 കോടി രൂപ വായ്പക്ക് അനുമതി ലഭിച്ചിരുന്നു. ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്നും 1016.24 കോടി രൂപ വായ്പ എടുക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് സംസ്ഥാന മന്ത്രിസഭ അനുമതി നൽകി.
ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിന് കെ.എം.ആർ.എൽ നെ ചുമതലപ്പെടുത്തി.