മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതിനെ അപലപിച്ച് പത്രപ്രവര്‍ത്തക യൂനിയന്‍

മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതിനെ അപലപിച്ച് പത്രപ്രവര്‍ത്തക യൂനിയന്‍

കൊച്ചി: നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം കുറുപ്പംപടിയില്‍ കെഎസ്യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസിലാണ് നടപടി.

സംഭവത്തില്‍ 24 കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്ക് പങ്കുണ്ടെന്ന് പൊലീസ് പറയുന്നത്. എറണാകുളം കുറുപ്പംപടി പൊലീസിന്റേതാണ് നടപടി. കേസില്‍ വിനീത അഞ്ചാം പ്രതിയാണ്. ഷൂ എറിഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കുറുപ്പംപടി പൊലീസ് വിനീതയ്ക്ക് നോട്ടീസ് അയച്ചു. ഇന്ന് ഹാജരാകാന്‍ ആയിരുന്നു നോട്ടീസിലെ നിര്‍ദ്ദേശം.

മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസും വാഹനവ്യൂഹവും പെരുമ്ബാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്ബോഴാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. ഓടക്കാലിയില്‍ രണ്ടു മൂന്ന് തവണയാണ് ഷൂ എറിഞ്ഞത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കെഎസ്യു സംസ്ഥാന സെക്രട്ടറി ബേസില്‍ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. വധ ശ്രമത്തിനടക്കമാണ് കേസെടുത്തത്. ഐപിസി 308, 283, 353 വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്.