ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സ്റ്റേ നീക്കണമെന്ന ആവശ്യത്തില്‍ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

ദേവികുളം തിരഞ്ഞെടുപ്പ് കേസ്; സ്റ്റേ നീക്കണമെന്ന ആവശ്യത്തില്‍ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ കേസില്‍ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിക്കുള്ള സ്റ്റേ നീക്കണം എന്ന വാക്കാലുള്ള ആവശ്യത്തില്‍ ഇടപെടാനാണ് സുപ്രീം കോടതി വിസമ്മതിച്ചത്.

ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് വാക്കാല്‍ ഉള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേ നീക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കിയത്.

ഹൈക്കോടതി വിധിക്കെതിരെ എംഎല്‍എ ആയ എ.രാജ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഇന്നലെ നാല് ആഴ്ചത്തേക്ക് നീട്ടി വച്ചിരുന്നു. അതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യുന്നതായും സുപ്രീംകോടതി വ്യക്തമാക്കി. രാജയുടെ അഭിഭാഷകന്‍ ജി പ്രകാശ് അവശ്യപ്രകാരമാണ് സ്റ്റേ ഉത്തരവ് സുപ്രീം കോടതി നീട്ടി നല്‍കിയത്.

സ്റ്റേ ആവശ്യപ്പെടുമ്ബോള്‍ കോടതിയില്‍ ഇല്ലായിരുന്നുവെന്ന് കേസിലെ എതിര്‍ കക്ഷിയായ ഡി കുമാറിന്റെ അഭിഭാഷകന്‍ അല്‍ജോ കെ ജോസഫ് ഇന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. സ്റ്റേ നീക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. എന്നാല്‍ വാക്കാലുള്ള ആവശ്യത്തില്‍ സ്റ്റേ നീക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. സ്റ്റേ ആവശ്യപ്പെട്ട് നേരത്തെ നല്‍കിയിരുന്ന അപേക്ഷ ലിസ്റ്റ് ചെയ്യാന്‍ പുതിയ ഒരു അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു