പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് പഠിക്കൂ; തൃഷയ്ക്കെതിരായ കേസില്‍ മൻസൂര്‍ അലി ഖാനെ വിമര്‍ശിച്ച് കോടതി
ചെന്നൈ: നടി തൃഷക്കെതിരെ നല്കിയ മാനനഷ്ടക്കേസില്‍ മൻസൂര്‍ അലി ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി.
ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി മൻസൂര്‍ അലി ഖാൻ ആവശ്യപ്പെട്ടിരുന്നത്. മൻസൂര്‍ അലി ഖാനെതിരെ നടി തൃഷ ഹൈക്കോടതിയെ സമീപിച്ച കാര്യം ജസ്റ്റിസ് എൻ സതീഷ് കുമാര്‍ ചൂണ്ടികാട്ടി. അഭിനേതാക്കളെ കാഴ്ചക്കാര്‍ മാതൃകയാക്കുന്ന സാഹചര്യമുള്ളപ്പോള്‍ പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് മൻസൂര്‍ അലി ഖാൻ പഠിക്കണമെന്ന് കോടതി ശാസിച്ചു.
വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ട് നല്കിയ ഒരു അഭിമുഖത്തില്‍ നടി തൃഷയ്ക്കെതിരെ മൻസൂര്‍ അലി ഖാൻ നടത്തിയ മോശം പരാമര്‍ശമാണ് വിവാദത്തിന് തുടക്കമായത്. സിനിമമേഖലയില്‍ നിന്നടക്കം വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ തൃഷയോട് താരം മാപ്പ് അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃഷയടക്കമുള്ള താരങ്ങള്‍ക്കെതിരെ മാനനഷ്ട കേസുമായി മൻസൂര്‍ അലി ഖാൻ എത്തിയത്.
താൻ തമാശയായി പറഞ്ഞ കാര്യം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂര്‍ണമായും കാണാതെയാണ് തനിക്കെതിരെ നടി തൃഷ രംഗത്തെത്തിയതെന്നും മൻസൂര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു