ഷിരോഡയിലെ ശില്പി: കഥ, പ്രശാന്ത് പഴയിടം
ഷിരോഡ — മുംബൈക്കും ഗോവയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഒരു മനോഹര ഗ്രാമം. കാടും മലനിരകളും കടലും ചേർന്ന ഈ ഗ്രാമം കരകൗശല നിർമാണങ്ങൾക്കും വിവിധ മുള ഉൽപ്പന്നങ്ങൾക്കും പ്രശസ്തമാണ്. പ്രധാന ദേശിയപാത കടന്നുപോകുന്ന ഈ ഗ്രാമത്തിലാണ് രാജു എന്ന ശില്പി ജീവിക്കുന്നത്.
പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് മനോഹരമായ ശില്പങ്ങൾ ഉണ്ടാക്കി വിൽക്കുന്നയാളാണ് രാജു. സഹായിയായി ഭാര്യ കോമളും ഉണ്ട് . രണ്ടും ഒന്നും വയസ്സുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങളാണ് ഇവർക്കുള്ളത്. കുട്ടികൾ സ്കൂളിൽ പോകാറാകുന്നതിന് മുൻപ് വഴിയോരത്തെ കുടിലിൽ നിന്ന് സ്വന്തം ഉറപ്പുള്ള ഒരു വീടിലേക്ക് മാറണമെന്നതാണ് അവരുടെ ആഗ്രഹം. അതിനായി രാജുവും കോമളും രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്തു.
ഓരോ ശില്പത്തിലും അവരുടെ സ്വപ്നമുണ്ടായിരുന്നു. കിട്ടുന്ന തുച്ഛമായ വരുമാനം അവർ സ്വരുകൂട്ടി വെച്ചു. വഴിയിലൂടെ കടന്നുപോകുന്നവർ ഇവരുടെ മനോഹരമായ ശില്പങ്ങൾ കണ്ട് ആകർഷിതരാകുമായിരുന്നു. പൂജാസീസണിൽ ഇവർ ശില്പങ്ങൾ മുംബൈയിൽ എത്തിച്ച് വിൽക്കുന്ന പതിവുണ്ടായിരുന്നു. തിരക്കേറിയ മഹാനഗരത്തിൽ മണിക്കൂറുകൾക്കുള്ളിൽ ശില്പങ്ങൾ വിറ്റഴിയുമായിരുന്നു. അങ്ങനെ സ്വന്തമായ ഒരു വീടെന്ന സ്വപ്നത്തിലേക്ക് എത്താനുള്ള വഴിയായിരുന്നു ഈ തൊഴിൽ.
എന്നാൽ ഈ വർഷം അവർക്കുള്ള മൂലധനം തികയില്ല . ഗ്രാമത്തിലെ കർഷകർക്കും ചെറുകിട തൊഴിലാളികൾക്കും സാമ്പത്തിക സഹായം നൽകുന്നയാളാണ് കൃഷ്ണസേട്ടു. ഒടുവിൽ രാജു സേട്ടുവിനെ സമീപിച്ചു.
“എന്തുണ്ട് നിങ്ങളുടെ കയ്യിൽ ഈടായി തരാൻ?” — സേട്ടു ചോദിച്ചു.
പക്ഷേ, രാജുവിനും കോമളിനും സ്വന്തമായി ഒന്നുമില്ലായിരുന്നു. അതിനാൽ അവർ തങ്ങളുടെ ചെറിയ സമ്പാദ്യവും ചേർത്ത് അതിനുള്ളിൽ ലഭിക്കുന്നത്ര ശില്പങ്ങൾ ഉണ്ടാക്കാൻ തീരുമാനിച്ചു.
അടുത്ത ദിവസം രാവിലെ അവർ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അപ്പോഴാണ് കൃഷ്ണസേട്ടു തന്റെ ഇരുചക്ര ബൈക്ക് ട്രക്കിൽ അവിടെ എത്തിയത്. രാജുവിന്റെയും കോമളിന്റെയും കഠിനാധ്വാനവും മനോഹരമായ ശില്പങ്ങളും കണ്ട് സേട്ടു പണം നൽകി പറഞ്ഞു:
“ശില്പങ്ങൾ വിറ്റാൽ ഉടൻ തന്നെ പണം തിരികെ തരണം, എന്നെ ചതിക്കാമെന്ന് വിചാരിക്കേണ്ട.”
അടുത്ത ദിവസങ്ങളിൽ രാജുവും കോമളും മുഴുവൻ മനസ്സും ചേർത്ത് ജീവൻ തൊടുന്ന ശില്പങ്ങൾ ഉണ്ടാക്കി. ഓരോ ശില്പത്തിലും അവരുടെ പ്രതീക്ഷയും സ്വപ്നങ്ങളും നിറഞ്ഞിരുന്നു.
പൂജാസീസൺ അടുത്തെത്തിയപ്പോൾ രാജു മുംബൈയിലേക്ക് പുറപ്പെട്ടു. തന്റെ ചെറിയ ബൈക്ക് ട്രക്കിൽ ശില്പങ്ങൾ സൂക്ഷിച്ച് യാത്ര തുടങ്ങി.
ഷിരോഡയിൽ നിന്ന് മുംബൈ നഗരത്തിൽ എത്താൻ ഏകദേശം മൂന്ന് മണിക്കൂർ വേണം. ശില്പങ്ങൾ ഒടിയാതിരിക്കാനായി ഓരോന്നിനും ഇടയിൽ വൈക്കോൽ തിരികി ശ്രദ്ധയോടെ ലോഡ് ചെയ്തിരുന്നു. യാത്ര തുടങ്ങുമ്പോൾ മനസ്സിൽ നിറഞ്ഞിരുന്നത് കുട്ടികളുടെ മുഖങ്ങളുടെയും സ്വപ്നങ്ങളുടെയും ഓർമ്മയായിരുന്നു.
പക്ഷേ, അപ്രതീക്ഷിതമായി അതിവേഗത്തിൽ വന്ന ഒരു കാർ രാജുവിന്റെ ട്രക്കിനോട് ഇടിച്ചു. കാർ നിർത്താതെ മുന്നോട്ട് പോയി. രാജു റോഡരികിൽ വീണു, പൊട്ടിച്ചിതറിയ ശില്പങ്ങളുടെ ഇടയിൽ കരഞ്ഞു കൊണ്ടിരുന്നു.
“എനിക്ക് വലിയ ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല… എന്റെ കുഞ്ഞുങ്ങളുമൊത്ത് ഉറപ്പുള്ള ഒരു വീടുണ്ടാകണം… അതുമാത്രം…”
രാജുവിന് ദുഃഖം സഹിക്കാൻ കഴിഞ്ഞില്ല. തന്റെ സമ്പാദ്യവും കടം കൊണ്ട പണവും എല്ലാം തകർന്നുകിടന്നു. തിരികെ ഗ്രാമത്തിലേക്ക് എങ്ങനെ പോകും? പണവുമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബം… സേട്ടുവിന്റെ പണം എങ്ങനെ തിരികെ നൽകും?
ആകെ തളർന്ന മനസ്സോടെ രാജു ഗ്രാമത്തിലേക്ക് മടങ്ങി. സംഭവിച്ചത് കോമളിനോട് പറഞ്ഞു. കോമൾ തളർന്നു. “ഇനി ഈ ഗ്രാമത്തിൽ നിൽക്കുന്നത് അപകടം ആകും, സേട്ടു എന്തും ചെയ്യും,” അവൾ പറഞ്ഞു.
പക്ഷേ രാജു ഉറച്ച മനസ്സോടെ മറുപടി നൽകി:
“നമ്മളെ വിശ്വസിച്ച് സേട്ടു നമുക്ക് പണം തന്നത്… ഞാൻ ഓടിപ്പോകില്ല. നാളെ നേരിൽ ചെന്നു കാണാം.”
അടുത്ത ദിവസം രാവിലെ രാജു സേട്ടുവിന്റെ വീട്ടിൽ എത്തി. ഭയത്തോടെയായിരുന്നു രാജുവിന്റെ ചുവടുകൾ.
“എന്താ രാജു, ശില്പങ്ങൾ വിറ്റോ? പണം കൊണ്ടുവന്നതാവും അല്ലേ?” സേട്ടു ചോദിച്ചു.
ഇതുകേട്ട് രാജുവിന്റെ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ ഇടറി. “എല്ലാം പോയി സാബ്… എല്ലാം പോയി…” എന്ന് പറഞ്ഞ് കരഞ്ഞ് കുഴഞ്ഞു വീണു.
“കരഞ്ഞിട്ട് കാര്യമില്ല, എനിക്ക് എന്റെ പണം വേണം,” — സേട്ടു കടുപ്പത്തോടെ പറഞ്ഞു.
സേട്ടു അകത്തേക്ക് പോയി.
“ഞാൻ തിരികെ വരുമ്പോഴേക്കും എങ്ങനെ പണം നൽകുമെന്നു തീരുമാനിക്കൂ,” — എന്നു പറഞ്ഞ് അകത്തേക്ക് കയറി.
സേട്ടുവിന്റെ സഹായിയൊരാൾ രാജുവിനോട് പറഞ്ഞു:
“നീ എവിടെയെങ്കിലും ഒളിച്ച് രക്ഷപെടൂ. അയ്യാൾ എന്തും ചെയ്യും.”
പക്ഷേ രാജു പറഞ്ഞു: “ഇല്ല, എനിക്കതിന് കഴിയില്ല.
പെട്ടന്ന് സേട്ടു പുറത്തേക്കുവന്നു. പുതിയ വസ്ത്രം ധരിച്ച അയ്യാൾ ഭാര്യയുമൊത്ത് എവിടെയോ പോകാൻ ഒരുങ്ങിയിരുന്നു.
“നീ തീരുമാനിച്ചോ? എന്റെ പണം എവിടെയാ?” — സേട്ടു ചോദിച്ചു.
“കുറച്ച് സമയം തരൂ സാബ് …” — രാജു കരഞ്ഞു പറഞ്ഞു.
സേട്ടു കടുപ്പത്തോടെ പറഞ്ഞു: “ആ കാറിന്റെ പിന്നിലെ സീറ്റിൽ കയറി ഇരിക്കൂ.”
രാജുവിനെയും ഭാര്യയെയും കാറിൽ ഇരുത്തി സേട്ടു യാത്ര തുടങ്ങി. ഏറെ ദൂരം സഞ്ചരിച്ചു അവർ ഒരു വീടിന്റെ മുന്നിൽ എത്തി.
സേട്ടു സ്വരം കടുപ്പത്തിൽ
എന്റെ പണം എനിക്ക് ഇപ്പോൾ കിട്ടണം.
എന്നിട്ട് സേട്ടു പുഞ്ചിരിച്ച് രാജുവിന്റെ തോളിൽ കൈവെച്ച് സേട്ടു തുടർന്നു:
“ഇത് ഇന്നുമുതൽ നിന്റെ വീടാണ്,—
നിനക്കും നിന്റെ കുഞ്ഞുങ്ങൾക്കും ഈ വീട്ടിൽ താമസിക്കാം. ഞാൻ പണം തന്നത് കരുണയല്ല, നിന്റെ കഠിനാധ്വാനത്തോടുള്ള ബഹുമാനമാണ്. നീ ഈ പണം സമയമെടുത്ത് തന്നാൽ മതി. പൂജാസീസൺ ഇനിയും കഴിഞ്ഞിട്ടില്ല — പോയി പുതിയ ശില്പങ്ങൾ ഉണ്ടാക്കൂ.”
രാജുവിന്റെ കണ്ണുകൾ നിറഞ്ഞു. സേട്ടുവിന്റെ കാലിൽ തൊട്ടു നന്ദി പറഞ്ഞു.
വീണ്ടും രാജുവും കോമളും പ്രതീക്ഷകളോടെ മനോഹരമായ ശില്പങ്ങൾ പണിയാൻ തുടങ്ങി —
ഓരോ ശില്പത്തിലും, അവരുടെ മനസ്സിലെ കരുണയുടെ മുഖം പ്രതിഫലിച്ചുകൊണ്ടിരുന്നു.
പ്രശാന്ത് പഴയിടം