വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍

വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: ആന്ധ്ര മുൻ മുഖ്യമന്ത്രിയും അന്തരിച്ച മുൻ കോണ്‍ഗ്രസ് നേതാവുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും മുഖ്യമന്ത്രി ജഗൻ മോഹന്‍റെ സഹോദരിയുമായ വൈ.എസ്.

ശര്‍മിള കോണ്‍ഗ്രസില്‍. വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചതായും വൈ.എസ്. ശര്‍മിള പ്രഖ്യാപിച്ചു.

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ശര്‍മിളയെ സ്വീകരിച്ചു. വൈ.എസ്. ശര്‍മിളക്കൊപ്പം പാര്‍ട്ടി എം.എല്‍.എയുമാണ് ഇന്ന് കോണ്‍ഗ്രസിന്‍റെ ഭാഗമായത്.

മതേതര പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്തതിന്‍റെ ദൂഷ്യഫലങ്ങളാണ് രാജ്യം അനുഭവിക്കുന്നതെന്ന് വൈ.എസ്. ശര്‍മിള പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ മണിപ്പൂരില്‍ ദാരുണ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ എത്തിക്കുക തന്‍റെ ലക്ഷ്യമാണ്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുക എന്നത് പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സ്വപ്നമാണ്. രാഹുല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വൈ.എസ്. ശര്‍മിള വ്യക്തമാക്കി.

വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകയും അധ്യക്ഷയുമായ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവംബര്‍ 30ന് നടന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ വൈ.എസ്. ശര്‍മിള മത്സരിക്കാൻ വിസമ്മതിക്കുകയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.