കടലിൽ മുങ്ങി ദ്വാരക കണ്ട് , സ്‌കൂബ ഡൈവിംഗ് ആസ്വദിച്ച് മോദി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമായ സുദര്‍ശന്‍ സേതുവിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ച്കുയി ബീച്ചിൽ അറബിക്കടലിൻ്റെ തീരത്ത് സ്കൂബ ഡൈവിംഗ് ആസ്വദിക്കുന്ന ചിത്രങ്ങള്‍ സമൂഹങ്ങളില്‍ വൈറല്‍. ബെയ്റ്റ് ദ്വാരക ദ്വീപിനടുത്തുള്ള ദ്വാരക തീരത്താണ് മോദി സ്കൂബ ഡൈവിംഗ് നടത്തിയത്. മോദി തന്‍റെ എക്സിലൂടെയാണ് ചിത്രം പങ്കുവെച്ചത്.
ദ്വാരകക്ഷേത്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായി കടലിൽ മുങ്ങി പ്രാര്‍ത്ഥനയും നടത്തി. മയിൽപീലിയുമായിട്ടായിരുന്നു മോദി പ്രാര്‍ത്ഥന നടത്തിയത്. കടലിൽ മുങ്ങിയ ശേഷം മോദി ദ്വാരക ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി.
ദ്വാരക കാണാൻ കഴിഞ്ഞതിനെ 'ദിവ്യാനുഭവം' എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ദ്വാരകയില്‍ പ്രാർഥനകള്‍ അർപ്പിച്ചെന്നും ഇത് ഏറെ ദിവ്യമായ അനുഭവമാണ് തനിയ്ക്ക് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഹത്തായ ആത്മീയതുടെയും കാലാതീതമായ ഭക്തിയുടെയും ഒരു പുരാതന യുഗവുമായി തനിയ്ക്ക് ബന്ധമുള്ളതായി തോന്നിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.