റോബിൻ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു

റോബിൻ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: റോബിന്‍ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു.

ഡിസംബര്‍ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

പെര്‍മിറ്റ് കാലാവധി അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുക്കുകയാണെങ്കില്‍ പിഴ ഈടാക്കി വിട്ട് നല്‍കണമെന്നും കോടതി പറഞ്ഞു.

തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ചൂണ്ടികാട്ടിയാണ് റോബിന്‍ ബസിന്‍റെ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കിയത്.നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം ഗതാഗത സെക്രട്ടറി റോബിന്‍ ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്. 2023ലെ ആള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് റൂള്‍സ് ചൂണ്ടിക്കാട്ടിയാണ് നടപടി.

നിയമലംഘനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താല്‍ കൂടിയാണ് നടപടിയെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോര്‍ എന്ന പേരിലായിരുന്നു ബസിന്റെ ഓള്‍ ഇന്ത്യ പെര്‍മിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നല്‍കിയിരിക്കുകയായിരുന്നു.