നരഭോജി കടുവയെ വെടിവച്ച്‌ കൊല്ലാൻ ഉത്തരവ്

നരഭോജി കടുവയെ വെടിവച്ച്‌ കൊല്ലാൻ ഉത്തരവ്

യനാട്: സുല്‍ത്താൻ ബത്തേരിയില്‍ യുവാവിനെ കൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവച്ച്‌ കൊല്ലാൻ ഉത്തരവ്. പ്രജീഷിനെ കൊന്ന കടുവയാണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രമാണ് വെടിവയ്‌ക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ചീഫ്‌ വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. കടുവയ്‌ക്ക് വേണ്ടി വനം വകുപ്പ് ട്രാക്കിംഗ് വിദഗ്‍ധര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കടുവയെ കൊല്ലാൻ ഉത്തരവിറക്കിയതോടെ നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു. മരിച്ച പ്രജീഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്ന് വൈകുന്നേരം   സംസ്കരിച്ചു. 

കഴിഞ്ഞദിവസം വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. ജനവാസ മേഖലയിലാണ് സംഭവം നടന്നത്.വയലില്‍ പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. ഏറെ നേരം കഴിഞ്ഞും യുവാവ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് സഹോദരൻ അന്വേഷിച്ചിറങ്ങിയപ്പോഴാണ് പാടത്ത് പ്രജീഷിന്റെ മൃതദേഹം കിടക്കുന്നത് കണ്ടത്. ഒരു കാല്‍ പൂര്‍ണ്ണമായി ഭക്ഷിച്ച നിലയിലായിരുന്നു.