ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ ഇനി രജിസ്റ്റ‍ര്‍ ചെയ്യണം

ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ ഇനി രജിസ്റ്റ‍ര്‍ ചെയ്യണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും അതിന് പദ്ധതിയിടുന്നവരും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്ബില്‍ രജിസ്റ്റർ ചെയ്യണം.

സംസ്ഥാന നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച ഏക സിവില്‍ കോഡിലാണ് ഇത് സംബന്ധിച്ച നിയമമുള്ളതെന്ന് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ 21 വയസില്‍ താഴെയുള്ളവരാണെങ്കില്‍ രക്ഷിതാക്കളുടെ സമ്മതവും വേണം. ഉത്തരാഖണ്ഡിലെ താമസക്കാർ സംസ്ഥാനത്തിന് പുറത്താണ് ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കിലും നിയമം ബാധകമാവും.

രജിസ്ട്രേഷൻ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ബന്ധങ്ങള്‍ പൊതുനയങ്ങള്‍ക്കോ ധാര്‍മിക മര്യാദകള്‍ക്കോ നിരക്കുന്നതല്ലെങ്കില്‍ ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ക്ക് അനുമതി നിഷേധിക്കും. പങ്കാളികളില്‍ ഒരാള്‍ നേരത്തെ വിവാഹം ചെയ്തതോ അല്ലെങ്കില്‍ മറ്റൊരു ബന്ധത്തിലോ ഉള്ള ആളായിരിക്കുക, പങ്കാളികളില്‍ ഒരാള്‍ 21 വയസില്‍ താഴെയുള്ള ആളായിരിക്കുകയും രക്ഷിതാക്കളുടെ അനുമതി സംബന്ധിച്ച രേഖകള്‍ വ്യാജമായോ തട്ടിപ്പിലൂടെയോ ആള്‍മാറാട്ടത്തിലൂടെയോ ഉണ്ടാക്കിയതാവുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്.

ലിവിങ് ടുഗെതർ ബന്ധങ്ങള്‍ സംബന്ധിച്ച അപേക്ഷ സ്വീകരിക്കാൻ ഒരു വെബ്‍സൈറ്റ് തുടങ്ങുമെന്നും ഇതിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ രജിസ്ട്രാർ പരിശോധിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

ലിവിങ് ടുഗെതർ ബന്ധം അവസാനിപ്പിക്കുകയാണെങ്കിലും രേഖാമൂലം അറിയിക്കണം. ഇതിന് ഉന്നയിക്കുന്ന കാരണങ്ങള്‍ തെറ്റാണെന്നോ സംശയകരമാണെന്നോ തോന്നുന്നപക്ഷം രജിസ്ട്രാര്‍ക്ക് പൊലീസ് അന്വേഷണം ആവശ്യപ്പെടാം. പങ്കാളികളില്‍ ഒരാള്‍ 21 വയസില്‍ താഴെയുള്ള ആളാണെങ്കില്‍ രക്ഷിതാക്കളെയും അറിയിക്കാം.

ലിവിങ് ടുഗെതർ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് മൂന്ന് മാസം തടവോ 25,000 രൂപയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് പരമാവധി ആറ് മാസം വരെ തടവും 25000 രൂപ പിഴയും ലഭിക്കാം. രജിസ്റ്റര്‍ ചെയ്യാൻ ഒരു മാസം വൈകിയാല്‍ മൂന്ന് മാസം തടവോ 10,000 രൂപ പിഴയോ ലഭിക്കാനും സാധ്യതയുണ്ട്.