ലിവിങ്-ടുഗെതര്‍ ബന്ധങ്ങളില്‍ നിന്ന് പിന്മാറുന്നത് കുറ്റകരമല്ല; നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

Apr 27, 2026 - 11:50
 0  8
ലിവിങ്-ടുഗെതര്‍ ബന്ധങ്ങളില്‍ നിന്ന് പിന്മാറുന്നത് കുറ്റകരമല്ല;  നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് നൽകുന്ന പരാതികളിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. പരസ്പര സമ്മതത്തോടെ ദീർഘകാലം ലിവിംഗ്-ടുഗദർ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ബന്ധങ്ങൾ പങ്കാളികൾക്ക് നിയമപരമായ അപകടസാധ്യതകളും അനിശ്ചിതത്വങ്ങളും നൽകുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

​വിവാഹ വാഗ്ദാനം ചെയ്ത് ലിവിംഗ്-ടുഗദർ പങ്കാളി തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് ഒരു യുവതി നൽകിയ പരാതി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി നാഗരത്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്. ഇത്തരം ബന്ധങ്ങളിൽ ഏതു സമയത്തും പങ്കാളികൾക്ക് ബന്ധത്തിൽ നിന്ന് പിരിഞ്ഞുപോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതുകൊണ്ട് തന്നെ ഇതിലെ നിയമപരമായ ദുർബലാവസ്ഥകൾ മനസ്സിലാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.

"ലിവിംഗ്-ടുഗദർ ബന്ധങ്ങളിൽ സംഭവിക്കുന്നത് ഇതാണ്. വർഷങ്ങളോളം പങ്കാളികൾ ഒന്നിച്ച് ജീവിക്കുന്നു. പിരിയുമ്പോൾ പുരുഷ പങ്കാളിക്കെതിരെ ലൈംഗിക പീഡനത്തിന് സ്ത്രീ പരാതി നൽകുന്നു. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളിലെ അനിശ്ചിതത്വങ്ങളാണിത്," സുപ്രീം കോടതി നിരീക്ഷിച്ചു.​ യുവതിയെ പുരുഷ പങ്കാളി വഞ്ചിച്ചതാണെന്നും അയാൾ നേരത്തെ വിവാഹിതനാണെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ, "അവർ വിഡ്ഢിയാക്കപ്പെട്ടതിൽ കോടതിക്ക് സഹതാപമുണ്ടായേക്കാം" എന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ മറുപടി.

"പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിൽ എവിടെയാണ് കുറ്റം വരുന്നത്. അവർ ഒന്നിച്ച് ജീവിക്കുകയും അവർക്കൊരു കുഞ്ഞ് പിറക്കുകയും ചെയ്യുന്നു. വിവാഹം കഴിച്ചിട്ടില്ല. അതിന് ശേഷം ലൈംഗിക പീഡനം ആരോപിക്കുന്നു," കോടതി പറഞ്ഞു. വിവാഹം കഴിച്ചിരുന്നെങ്കിൽ യുവതിയുടെ നിയമപരമായ അവകാശങ്ങൾ കൂടുതൽ ശക്തമായിരുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. "രണ്ടാം വിവാഹത്തിനെതിരെ പരാതിപ്പെടാമായിരുന്നു. ജീവനാംശത്തിനായി അപേക്ഷിക്കാമായിരുന്നു. ഇപ്പോൾ വിവാഹമില്ലാതെ ഒന്നിച്ച് ജീവിക്കുന്നു. ഇതാണ് ഇതിലെ റിസ്ക്. ആർക്കും എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാം," കോടതി കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, കുട്ടിക്ക് വേണ്ടി ജീവനാശം തേടാൻ യുവതിക്ക് അവകാശമുണ്ട്. ബന്ധത്തെ നിയമവിരുദ്ധമെന്ന് വിളിച്ചേക്കാമെങ്കിലും ഒരു കുട്ടിയും നിയമവിരുദ്ധമല്ല എന്ന് കോടതി നിരീക്ഷിച്ചു. ലിവിംഗ്-ടുഗദർ ബന്ധങ്ങളിലെ നിയമപരിരക്ഷകളുടെ പരിമിതി ചൂണ്ടിക്കാട്ടിയ കോടതി, മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണമെന്നും നിർദ്ദേശിച്ചു.