വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു സ്ത്രീയോടൊപ്പം ലിവിങ്-ടുഗെദർ ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള കോടതിയുടെ കടമയെ മറികടക്കാൻ സാമൂഹിക ധാർമികതയ്ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
യുവതിയുടെ കുടുംബത്തിൽ നിന്ന് ഭീഷണി നേരിടുന്ന ലിവിങ്-ടുഗെദർ ദമ്പതികൾ നൽകിയ സംരക്ഷണ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ജെ ജെ മുനീർ, ജസ്റ്റിസ് തരുൺ സക്‌സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്.
പുരുഷൻ നേരത്തെ വിവാഹിതനായതിനാൽ മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നത് കുറ്റകരമാണെന്ന് യുവതിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, നിയമത്തെ സാമൂഹിക ധാർമികതയിൽ നിന്ന് വേറിട്ടു നിർത്തണമെന്ന് കോടതി മറുപടി നൽകി.
"വിവാഹിതനായ ഒരു പുരുഷൻ മറ്റൊരു പ്രായപൂർത്തിയായ വ്യക്തിയുടെ സമ്മതത്തോടെ ലിവിങ്-ടുഗെദർ ബന്ധത്തിൽ ഏർപ്പെടുന്നത് ഒരു തരത്തിലും കുറ്റകരമല്ല. ധാർമികതയും നിയമവും വേറിട്ടുതന്നെ നിൽക്കണം. നിയമപ്രകാരം ഒരു കുറ്റം നിലനിൽക്കുന്നില്ലെങ്കിൽ, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് കോടതിയെ തടയാൻ സാമൂഹിക അഭിപ്രായങ്ങൾക്കോ ധാർമികതയ്ക്കോ കഴിയില്ല," ബെഞ്ച് വ്യക്തമാക്കി