കക്കടാരി: കഥ , ️ശ്രീരാജ് വി.എസ്

കക്കടാരി: കഥ , ️ശ്രീരാജ് വി.എസ്

യ്യിലെ ശൂന്യമായ ക്യാൻവാസിൽ എവിടെ നിന്ന് വരച്ച് തുടങ്ങണമെന്ന് എനിക്കറിയില്ല. എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് നിശ്ചയം കിട്ടുന്നില്ല. ഒരു ക്യാൻവാസിൽ തികയാത്ത അത്രയും കാഴ്ചകളാണ് എന്റെ മുൻപിൽ നിറഞ്ഞ് നിൽക്കുന്നത്. മനസ്സിന് സംതൃപ്തി തോന്നുന്ന ഫ്രെയിമുകൾ തേടിയുള്ള എന്റെ യാത്രകൾ ദേശങ്ങൾ കടന്ന് പോകാറുണ്ട്. അത്തരമൊരു യാത്രയിലാണ് ഞാനിന്ന്.

കൺമുന്നിലെ കാഴ്ചകൾ ഓരോന്നായി മനസ്സിൽ വരച്ചിട്ടുകൊണ്ട് ഞാൻ നടന്നു. പരിചിതമല്ലാത്ത ഒരുവനെ കണ്ട ആശങ്ക നിഴലിച്ച മുഖങ്ങളാണ് എനിക്ക് മുൻപിലൂടെ കടന്ന് പോയതിൽ അധികവും. അവരിലൂടെ ഒന്ന് കണ്ണോടിച്ചപ്പോൾ പലവിധത്തിലുള്ള കാഴ്ചകൾ എന്നെത്തേടി വന്നു. അവയിൽ പലതുമുണ്ട്. കൂട്ടം കൂടിയിരുന്ന് വലിക്കുന്ന ഹുക്കയുടെ ലഹരിയിൽ മാത്രം ആനന്ദം കണ്ടെത്തുന്ന ഒരുപറ്റം വൃദ്ധന്മാർ. ലഹരി നല്ലതോ ചീത്തയോ എന്ന ചോദ്യത്തിന് അവിടെ സ്ഥാനമില്ലെന്ന് എനിക്ക് തോന്നി. 

ഇരുകാലികളെക്കാൾ അധികം നാൽക്കാലികളും അവയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു ജനതയുമാണ് എന്റെ മുൻപിലുള്ളത്. വഴിയരികുകൾ നാൽക്കാലികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. പലയിടത്തും കണ്ട, പാലിൽ നിന്നും വെണ്ണ കടയുന്ന സ്ത്രീകളുടെ കൈകളുടെ വേഗം എന്നെ ആശ്ചര്യപ്പെടുത്തി. തൃപ്തി വരാത്ത മനസ്സുമായി മുൻപോട്ട് നടക്കവേ കണ്ട കാഴ്ചകളിൽ ഇരുകാലികളും നാൽക്കാലികളും ഒരുമിച്ച് ശയിക്കുന്ന വീട്ടുമുറ്റങ്ങളുണ്ട്, ഒരു തുണിയുടെ മറവ് മാത്രം വാതിലായിട്ടുള്ള ശൗചാലയങ്ങളുണ്ട്, കൃഷിയിടങ്ങളിലേക്ക് കാലികളെയുമായി പോകുന്ന പുരുഷന്മാരുണ്ട്, അപരിചിതനായ പുരുഷനെ കണ്ടമാത്രയിൽ സാരിത്തലപ്പിൽ മുഖം മറച്ച സ്ത്രീകളുണ്ട്, നാണം മറയ്ക്കാൻ പോലും തുണിയില്ലാത്ത നിഷ്കളങ്ക ബാല്യങ്ങളുണ്ട്, അങ്ങനെ കാഴ്ചകൾ അനവധി. 

മുൻപിലെ കാഴ്ചകളിൽ നിന്ന് അവയുടെ നിറം വേർതിരിക്കാനാവാതെ ഞാൻ ഉഴലുകയാണ്. കടും നിറങ്ങൾ മാത്രം പകർന്ന് ശീലമുള്ള എന്റെ ക്യാൻവാസ് ഇപ്പോഴും ശൂന്യമാണ്. കാഴ്ചകൾക്കൊക്കെയും കടും നിറങ്ങളാണെന്നും അവയാണ് ക്യാൻവാസിൽ പകർത്തപെടേണ്ടതെന്നുമെന്ന മിഥ്യാ ധാരണ മനസ്സിനെ കീഴടക്കി തുടങ്ങിയപ്പോഴാണ് ഞാൻ ഇറങ്ങി തിരിച്ചത്. 

നിറം മങ്ങിയവയും കാഴ്ചകൾ തന്നെയാണെന്ന് ഞാൻ മനസ്സിൽ കുറിക്കാൻ തീരുമാനിച്ചു. അവയിലും ഫ്രെയിമുകളുണ്ടെന്നും പകർത്ത പെടേണ്ടവയാണെന്നും ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കൽ പതിഞ്ഞ വിശ്വാസത്തെ അത്ര പെട്ടെന്ന് വലിച്ചെറിയാൻ സാധിക്കാതെ, പരാജയപ്പെട്ട മനസ്സുമായി നിറങ്ങൾ തേടി ഞാൻ മുൻപോട്ട് നടന്നു. 

വഴിയരികിലെ ആലയിൽ, ആളുന്ന തീയുടെ നിറത്തിൽ ആകൃഷ്ടനായി അവിടേക്ക് ചെന്ന ഞാൻ കണ്ടത്, ആ തീയെക്കാൾ ചുവന്നു തുടുത്ത കൈപ്പത്തികളാണ്. പഴുത്ത ഇരുമ്പിന്റെ ചൂട് സമ്മാനിച്ച നിറം പക്ഷെ ആ സ്ത്രീയുടെ കൈകളിലെ പല നിറത്തിലുള്ള ആഭരണങ്ങളുടെ ശോഭ കെടുത്തുന്നുണ്ട്. ആലയിൽ പിറക്കുന്ന പണി ആയുധങ്ങൾക്ക് പക്ഷെ പച്ചപ്പിന്റെ നിറം സമ്മാനിക്കാൻ കഴിയുമെന്ന യാഥാർഥ്യം എന്റെ കണ്മുന്നിൽ തന്നെ നിലകൊണ്ടു. കറുത്ത മണ്ണിൽ, പല നിറത്തിലുള്ള മനുഷ്യരുടെ, നിറമില്ലാത്ത വിയർപ്പ് തുള്ളികൾ നട്ട് നനച്ച പച്ചപ്പ്. 

ദിവസങ്ങൾ പലതും ഞാനവിടെ അലഞ്ഞു. നാളയെപ്പറ്റി ആശങ്കകൾ ഇല്ലാതെ അന്നന്നത്തെ അന്നത്തിനായി വിയർപ്പൊഴുക്കുന്ന ഒരു ജനതയുടെ ജീവിതം വരച്ചിടാൻ മാത്രം വലിയ ക്യാൻവാസ് എന്റെ പക്കൽ ഇല്ല എന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിഞ്ഞു.

മങ്ങിയതും തെളിഞ്ഞതുമായ അനന്തമായ കാഴ്ച്ചകൾ നിറയുന്ന കക്കടാരി ഗ്രാമത്തിന്റെ വഴിയോരത്തെ തണലിലിരുന്ന് ഒടുവിൽ ഞാനൊരു ചിത്രം വരച്ചു. അപൂർണ്ണമാണത്. അത് പൂർണ്ണമാക്കാനോ യോജിച്ച നിറങ്ങൾ പകർന്ന് നൽകാനോ വേണ്ട കെൽപ്പില്ലാത്ത ആ ചിത്രം അവിടെ ഉപേക്ഷിച്ച് ഞാൻ മടങ്ങി. കടും നിറങ്ങൾക്ക് മാത്രം സ്ഥാനം നൽകിയിരുന്ന എന്റെ ചായകൂട്ടിലേക്ക് മങ്ങിയ നിറങ്ങൾ ഇനിയും ചേർക്കാനുണ്ടെന്ന യാഥാർത്ഥ്യം മനസ്സിനോട് പറഞ്ഞ് പഠിപ്പിക്കാൻ, മറ്റൊരു കക്കടാരിയുടെ കാഴ്ച്ചകൾ തേടി ഞാൻ യാത്രയായി. 

 

കക്കടാരി - ഉത്തർപ്രദേശിലെ ഒരു ഗ്രാമം

 

️ ശ്രീരാജ് വി.എസ്.