ഡല്‍ഹി മദ്യനയ അഴിമതി കേസ്: കവിതയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി മദ്യനയ അഴിമതി കേസ്: കവിതയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ. കവിതയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.

കവിതയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സി.ബി.ഐയുടെ കസ്റ്റഡി അപേക്ഷ ഡല്‍ഹി റോസ് അവന്യു കോടതി അംഗീകരിക്കുകയായിരുന്നു.

കവിതയെ മാർച്ച്‌ 15ന് ഹൈദരാബാദിലെ വസതി റെയ്ഡ നടത്തിയതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ആണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഏഴു ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. മാർച്ച്‌ 23ന് കസ്റ്റഡി കാലാവധി മൂന്നു ദിവസത്തേക്കുകൂടി നീട്ടിനല്‍കി. ഇത് അവസാനിച്ചതോടെ ജുഡീഷല്‍ കസ്റ്റഡിയില്‍ തിഹാർ ജയിലില്‍ കഴിയുന്നതിനിടെയാണ് സി.ബി.എ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുണ്‍ രാമചന്ദ്രൻ പിള്ളയെ ഇ.ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ സർക്കാറിന്റെ കീഴിലായിരുന്ന മദ്യ വില്‍പനയുടെ ലൈസൻസ് 2021ല്‍ സ്വകാര്യ മേഖലക്ക് കൈമാറിയതിന്റെ മറവില്‍ അഴിമതി നടന്നുവെന്നും ലൈസൻസ് ലഭിക്കാൻ 100 കോടി രുപ കെജ്രിവാള്‍ സർക്കാറിന് കവിതയുള്‍പ്പെട്ട സൗത്ത്‌ഇന്ത്യൻ ഗ്രൂപ്പ് കൈക്കൂലി നല്‍കിയെന്നുമാണ് ആരോപണം.