Fly 91: മലയാളിയുടെ വിമാനങ്ങള്‍ക്ക് വാണിജ്യ സേവനത്തിന് അനുമതി

Fly 91:  മലയാളിയുടെ വിമാനങ്ങള്‍ക്ക്  വാണിജ്യ സേവനത്തിന് അനുമതി
ലയാളിയായ മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന ഫ്ലൈ 91 വിമാനക്കമ്ബനിക്ക് വാണിജ്യസേവനത്തിന് അനുമതി ലഭിച്ചു. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റാണ് കമ്ബനിക്ക് ലഭിച്ചത്.
മാർച്ച്‌ രണ്ടിന് ഗോവ-ബെംഗളൂരു സർവീസ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കമ്ബനി വ്യക്തമാക്കി.

ഗോവ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന കമ്ബനി 70 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന എടിആർ വിമാനങ്ങള്‍ പാട്ടത്തിനെടുത്താകും സർവീസ് നടത്തുക. ദുബായ് എയറോസ്പെയ്‌സ് എന്റർപ്രൈസസില്‍നിന്ന് രണ്ടുവിമാനങ്ങള്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. ഇതിലൊന്ന് ഇന്ത്യയിലെത്തി. പരീക്ഷണപ്പറക്കല്‍ ഈ വിമാനത്തിലായിരുന്നു. വാണിജ്യസേവനം ഉടൻ തുടങ്ങാനാകുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്.
തൃശൂർ സ്വദേശിയായ മനോജ് ചാക്കോയ്ക്ക് വ്യോമയാനമേഖലകളില്‍ വർഷങ്ങളുടെ അനുഭവപരിചയമുണ്ട്. വിജയ് മല്യയുടെ പ്രവർത്തനം നിർത്തിപ്പോയ കിങ് ഫിഷർ എയർലൈൻസിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ഫെയർഫാക്സിന്റെ ഇന്ത്യാ വിഭാഗം മുൻ മേധാവിയായിരുന്ന ഹർഷ രാഘവനുമായി ചേർന്ന് മനോജ് ചാക്കോ സ്ഥാപിച്ച ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഫ്ലൈ 91 പ്രവർത്തിക്കുക. ഹർഷയുടെ കണ്‍വർജന്റ് ഫിനാൻസാണ് കമ്ബനിയിലെ മുഖ്യനിക്ഷേപകർ.