ഇന്ത്യ -കാനഡ ബന്ധം ഉലയുമ്പോൾ
സിഖ് വിഘടനവാദി നേതാവും ഭീകരവാദ സംഘടന ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ അധ്യക്ഷനുമായ ഹർദീപ് സിങ് നിജ്ജറിന്‍റെ വധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും തുടർന്ന് ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളും ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു. നിജ്ജർ വധത്തിൽ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിനു പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. തങ്ങളുടെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യയും തിരിച്ചടിച്ചതോടെ കാര്യങ്ങൾ വഷളായി. ഇതോടെ ഇന്ത്യ-കാനഡ ബന്ധത്തിലുണ്ടായിരിക്കുന്ന വിള്ളൽ ഞെട്ടലുളവാക്കുന്നതാണ് .
ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും കുടിയേറ്റം നടക്കുന്ന രാജ്യമാണ് കാനഡ. കനേഡിയന്‍ സ്വപ്നങ്ങള്‍ കാണുന്ന നമ്മുടെ യുവതലമുറയെ കാനഡയിൽ നിന്നുള്ള ഇപ്പോഴത്തെ വാർത്തകൾ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത് . പഠന സൗകര്യങ്ങളും ജോലിയും തേടി ആയിരങ്ങള്‍ കുടിയേറുന്ന കാനഡയുടെ മണ്ണിലുണ്ടാകുന്ന ഓരോ ചലനവും ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്നതാണ് . 20 ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണ് നിലവില്‍ കാനഡയിലുള്ളത്. മലയാളികള്‍ അടക്കം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും കാനഡയിലുണ്ട്. 2022ല്‍ മാത്രം, 2,26,450 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയില്‍ പഠിക്കാന്‍ പോയത്. കാനഡയുടെ വിദേശനാണ്യ സമ്പാദനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഭാവന എടുത്ത് പറയേണ്ടതാണ് . ഒന്റാറിയോ പ്രവിശ്യയില്‍ മാത്രം 222,000 ഇന്ത്യക്കാര്‍ വസിക്കുന്നുണ്ട്. കാനഡയുടെ മൊത്തം ജനസംഖ്യയില്‍ രണ്ടു ശതമാനം സിഖുകാരാണ്. 770,000 സിഖുകാര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. 2013-ല്‍ നിന്നും 2022 ല്‍ എത്തുമ്പോള്‍ കനേഡിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാര്‍ 260 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍. ഇതിനിടയിലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നത്.
കാനഡ- ഇന്ത്യ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാനഡയുമായുള്ള നയതന്ത്രബന്ധത്തിലുണ്ടായിരിക്കുന്ന വിള്ളല്‍ ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യാക്കാരുടെ സുരക്ഷയും വലിയ ചോദ്യ ചിഹ്നമാണ് . പ്രത്യേക സാഹചര്യത്തിൽ ആ രാജ്യത്തെ ഇന്ത്യാക്കാര്‍ പരമാവധി സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 22-നാണ് ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ ആരോപിച്ചത്. ഒരുകാലത്ത് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ, പഞ്ചാബിനെ കലുഷിതമാക്കിയ ഖാലിസ്ഥാൻ എന്ന പേര് പിന്നെയും ഉയർന്നു കേൾക്കുന്നത് ഏറെ ആശങ്കയുയർത്തുന്നുണ്ട് . നിർമ്മലമായ ഭൂമി എന്ന അർഥം വരുന്ന പഞ്ചാബി വാക്കാണ് ഖാലിസ്താൻ. ജർണയിൽ സിംഗ് ഭിന്ദ്രൻവാല എന്ന സിഖ് മത പ്രഭാഷകൻ സ്ഥാപിച്ച സംഘടനയാണ് സിഖ് തീവ്രവാദത്തിന്റെ പതാകവാഹകരായ ഖാലിസ്താൻ. 1984 പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ ഭിന്ദ്രൻവാല കൊല്ലപ്പെട്ടെങ്കിലും ഖാലിസ്ഥാൻ എന്ന ആശയം പിന്നീടുള്ള തലമുറകളിലേക്ക് പടർന്നു. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം(ഖാലിസ്ഥാൻ) ആണ് സംഘടനയുടെ ലക്ഷ്യം . സർക്കാരിന്റെ നേതൃത്വത്തിൽ ഖാലിസ്ഥാനെ തകർത്തുവെന്ന് പറയുന്നുണ്ട് എങ്കിലും ചില വിഘടന വാദ ഗ്രൂപ്പുകൾ ഖാലിസ്ഥാൻ പ്രസ്ഥാനത്തെ ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നു. ഖാലിസ്ഥാൻ പ്രസ്ഥാനം പൂർണമായും തുടച്ചുനീക്കപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. 1980കളില്‍ പ്രസ്ഥാനം ഊർജസ്വലമായിരുന്ന കാലത്ത് ഇന്ത്യന്‍ ഭരണകൂടം ഖാലിസ്താൻ വിഘടനവാദികളെ കഠിനമായാണ് നേരിട്ടത്. അക്കാലത്ത് രാജ്യം വിട്ടുപോയവര്‍ ഉള്‍പ്പെടെയുള്ളവരാണ് കാനഡയിലെ സിക്ക് പ്രവാസികള്‍. പഞ്ചാബിന്റെ സ്ഥിതി ഇന്ന് വളരെ വ്യത്യസ്തമാണെങ്കിലും അന്നത്തെ ഓര്‍മ്മകള്‍ ഈ ആളുകള്‍ക്കിടയില്‍ പ്രസ്ഥാനത്തെ സജീവമായി നിലനിര്‍ത്തുന്നു. പക്ഷെ വര്‍ഷങ്ങളായി സംഘടനയ്ക്ക് പിന്തുണ കുറഞ്ഞുവരുന്ന പ്രവണതയാണ് ഉള്ളത്.
ഖാലിസ്ഥാൻ നേതാവ്നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ അവകാശപ്പെട്ടിരുന്നു. ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തിയ ഇന്ത്യ, ഒട്ടാവയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും അഭയം നല്‍കുന്നതായും മറ്റും ആരോപണം ഉയര്‍ത്തി. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിർത്തിവച്ചു.
ഇന്ത്യ കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ സിഖുകാരുള്ള രാജ്യം കാനഡയാണ്. കനേഡിയന്‍ പൗരത്വം ലഭിച്ചവരാണ് അവരിലേറെയും. 2021ലെ കണക്കനുസരിച്ച് കാനഡയിലെ ജനസംഖ്യയുടെ 2.1 ശതമാനം സിഖുകാരാണ് . പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ സിഖ് നേതാവായ ജഗ്മീത് സിംഗ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണയിലാണ് രാജ്യം ഭരിക്കുന്നത്. അതിനാല്‍ത്തന്നെ സിഖ് ഭീകരൻ നിജ്ജറിന്റെ മരണത്തില്‍ ശക്തമായി പ്രതികരിക്കാതെ ജസ്റ്റിന്‍ ട്രൂഡോയ്ക്കും തരമില്ല.
കാനഡയിലെ സിക്കുകാരിലെ ഒരു ചെറിയ വിഭാഗം കടുത്ത ഇന്ത്യാ വിരോധം പുലർത്തുന്നവരും ഖാലിസ്ഥാൻ വാദികളുമാണ്. ദേശീയപതാക ഉൾപ്പെടെ ഇന്ത്യയുടെ പ്രതീകങ്ങളെ ഇവർ അവഹേളിക്കാറുണ്ട് .എന്നാൽ കാനഡ സർക്കാരിന്റെ സഹകരണം ലഭിക്കാത്തതിനാൽ ഇന്ത്യക്ക് ഇവർക്കെതിരെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണുള്ളത്. കനേഡിയൻ പൗരത്വം സ്വീകരിച്ച ഇവരിൽ ഭൂരിഭാഗം പേർക്കും ഒ.സി.ഐ കാർഡും (ഓവർസീസ് ഇന്ത്യൻ സിറ്റിസൺഷിപ്പ് കാർഡ്) സ്വന്തമാണ് . ഇന്ത്യൻ പൗരത്വമില്ലാത്ത ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം നൽകുന്ന ഒ.സി.ഐ കാർഡ് ഉള്ളതിനാൽ ഇന്ത്യയിലേക്കു വരാൻ ഇവർക്ക് ആജീവനാന്ത വിസ ലഭിക്കും. ഇന്ത്യയിൽ വരുന്ന വിവരം അധികൃതരെ അറിയിക്കേണ്ട ആവശ്യമില്ല. ഇന്ത്യയിൽ സ്വത്ത് വാങ്ങാനും കൈമാറ്റം ചെയ്യാനും കഴിയും. ഇന്ത്യൻ സർക്കാർ നൽകിയിരിക്കുന്ന ഈ സൗജന്യം ചിലരെങ്കിലും ഭീകരപ്രവർത്തനത്തിനായാണ് ഉപയോഗിക്കുന്നത്. ഇതു തിരിച്ചറിഞ്ഞതിനാലാണ് വിദേശരാജ്യങ്ങളിലെ കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിസ നല്‍കേണ്ടതില്ലന്ന ഇന്ത്യന്‍ തിരുമാനം. സിഖ് തീവ്രവാദത്തിന്റെ പതാകവാഹകരായ ഖാലിസ്ഥാന്‍ വാദികളെ അമര്‍ച്ച ചെയ്യാന്‍ കാനഡ ഇനിയും മടിച്ചാല്‍ കടുത്ത നടപടികള്‍ തന്നെ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് മുന്നോട്ട് വെക്കുന്നത് .
90 കളില്‍ പ്ഞ്ചാബില്‍ ഖാലിസ്ഥാന്‍ തീവ്രവാദം അവസാനിച്ചപ്പോഴും കാനഡയില്‍ ഇതിന്റെ വേരുകള്‍ ശക്തിയായി നിലനിന്നിരുന്നു. അതിന് കാരണം അവിടുത്തെ വലിയ തോതിലുള്ള സിഖ് ജനസംഖ്യയാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യമാണ് കാനഡയിലേക്ക് സിഖുകാര്‍ കുടിയേറിത്തുടങ്ങിയത്. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ സിഖ് ജനസംഖ്യയുള്ളത് കാനഡയിലാണ് . ഏഴുലക്ഷത്തി എഴുപതിനായിരം ഇന്ത്യന്‍ വംശജരായ സിഖുകാരാണ് കാനഡയിലുളളത്. ജനസംഖ്യയുടെ 2.5 ശതമാനത്തിലധികം വരും അവര്‍.
1970കളായപ്പോഴേക്കും കനേഡിയന്‍ സമൂഹത്തിന്റെ പ്രധാന ഭാഗമായി സിഖ് വിഭാഗം മാറി. ഇതോടെ ഇന്ത്യയില്‍ സ്വതന്ത്ര സിഖ് രാഷ്ട്രം രൂപീകരിക്കുക എന്ന വാദത്തിന് അവിടെ കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഖാലിസ്ഥാന്‍ വാദത്തിന്റെ ബീജാവാപം തന്നെ കാനഡയിലാണെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വിശ്വസിക്കുന്നത് .
1974 ല്‍ ഇന്ത്യ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയതോടെ അമേരിക്കയും അന്നത്തെ പാശ്ചാത്യ ശക്തികളും ഇന്ത്യക്കെതിരായി. സോവിയറ്റ് യൂണിയനാണ് ആററം ബോംബുണ്ടാക്കാന്‍ ഇന്ത്യയെ സഹായിച്ചതെന്നതായിരുന്നു കാരണം. എഴുപതുകളുടെ അവസാനത്തോടെ സ്വതന്ത്ര സിഖ് രാഷ്ട്രത്തിന് കാനഡയും അമേരിക്കയും പോലുള്ള രാജ്യങ്ങള്‍ നിശബ്ദ പിന്തുണ നല്‍കാന്‍ തുടങ്ങി. ഖാലിസ്ഥാന്‍ തീവ്രവാദികളെ പഞ്ചാബില്‍ വളര്‍ത്തിയെടുക്കാന്‍ അമേരിക്ക പാക്കിസ്ഥാനെ സഹായിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത് .ഭിന്ദ്രന്‍വാലക്കും സ്വതന്ത്ര സിഖ് രാഷ്ട്രത്തിനും കാനഡയിലെ സിഖുകാരില്‍ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. 1984 ലെ സുവര്‍ണ്ണക്ഷേത്രത്തിലെ സൈനിക നടപടിയും ഭിന്ദ്രന്‍വാല വധവും തുടര്‍ന്നുണ്ടായ ഇന്ദിരാഗാന്ധിയുടെ കൊലപാതകവും സിഖ് കൂട്ടക്കൊലയുമെല്ലാം ഖാലിസ്ഥാന്‍ വാദത്തിന്റെ എരിതീയില്‍ എണ്ണപകര്‍ന്നു.
1985 ജൂണ്‍ 23 ന് മോന്‍ട്രിയലില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനം ഖലിസ്ഥാന്‍ തീവ്രവാദികള്‍ ബോംബ് വച്ച് തകര്‍ത്തു.307 യാത്രക്കാരും 22 ക്രൂ അംഗങ്ങളമാണ് കൊല്ലപ്പെട്ടത്. ലോകവ്യാമയാന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായിരുന്നു ഇത് . 1992 വരെ പഞ്ചാബിലും ഹരിയാനയിലും ഡല്‍ഹിയിലും സിഖ് തീവ്രവാദം അനേകം നിരപരാധികളെ കൊന്നു തള്ളി. എന്നാല്‍ 92 ഓടെ ഖാലിസ്ഥാന്‍ തീവ്രവാദത്തെ പൂര്‍ണ്ണമായും അമര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. കാനഡയിലും അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും ഖാലിസ്ഥാന്‍ വാദം പിന്നീട് ശക്തിപ്പെട്ടെങ്കിലും ഇന്ത്യയിലെ സിഖുകാര്‍ പൂര്‍ണ്ണമായും ഖാലിസ്ഥാന്‍ വാദത്തെ കയ്യൊഴിയുകയായിരുന്നു.
കാനഡയിൽ ജസ്റ്റിന്‍ ട്രൂഡോ 2015 ല്‍ അധികാരത്തിലെത്തിയപ്പോള്‍ നാല് സിഖ് വംശജരെ അദ്ദേഹത്തിന്റെ കാബിനറ്റില്‍ മന്ത്രിമാരാക്കി .
2014 ല്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയശേഷം കാനഡയിലും ബ്രിട്ടനിലും ഖാലിസ്ഥാന്‍ വാദം ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാര്‍ഷിക ബില്ലിനെതിരെ നടത്തിയ സമരത്തിന് ഖാലിസ്ഥാന്‍ പിന്തുണയുള്ളതായി കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഖാലിസ്ഥാന്‍ വാദം വീണ്ടും തലപൊക്കുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തതായി പറയപ്പെടുന്നു. ഇതേ തുടര്‍ന്ന് എന്ത് വിലകൊടുത്തും ഖാലിസ്ഥാന്‍ തീവ്രവാദത്തെ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനമെടുത്തിട്ടുണ്ട് .
നിലവിലെ സാഹചര്യത്തിൽ പ്രശ്നം വഷളാകുന്നത് ഇരുരാജ്യങ്ങൾക്കും ദോഷം ചെയ്യുമെന്നിരിക്കെ ആരോപണങ്ങൾ ഉന്നയിച്ച കാനഡ അതിന് തെളിവ് കൊണ്ടുവരണം. അല്ലെങ്കിൽ ക്ഷമാപണത്തോടെ ആരോപണം പിൻവലിക്കണം. ഭീകരവാദത്തെ തുടച്ച് നീക്കുക തന്നെ വേണം എന്നതിൽ രണ്ടു പക്ഷമില്ല. എന്നാൽ ഇന്ത്യ-കാനഡ ബന്ധം വഷളാകുകയുമരുത്.