യുവഡോക്ടറുടെ ആത്മഹത്യ; സുഹൃത്ത് ഡോ. ഇ എ റുവൈസ് അറസ്റ്റില്‍
തിരുവനന്തപുരം: യുവഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് ഡോ. ഇ എ റുവൈസിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയിലായിരുന്നു റുവൈസ്.
ആത്മഹത്യാപ്രേരണാ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതിനിടെ, ഫോണിലെ വിവരങ്ങളെല്ലാം ഇയാള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഈ ഫോണ്‍ പോലീസ് സൈബര്‍ സെല്ലിന് കൈമാറും. ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്ന് റുവൈസിനെ കസ്റ്റഡിയിലെടുക്കുന്നത്.
വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷഹനയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നറിയിച്ച് റുവൈസ് തന്നെയാണ് ഇങ്ങോട്ടുവന്നതെന്ന് കുടുംബം വ്യക്തമാക്കി. ഇരുവര്‍ക്കും ഇഷ്ടമുള്ളതിനാല്‍ കുടുംബവും സമ്മതിച്ചു. എന്നാല്‍, 150 പവനും ബി.എം.ഡബ്യൂ കാറും ഉള്‍പ്പെടെ ഉയര്‍ന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടത്. ഇത് നല്‍കാൻ കഴിയാതിരുന്നതോടെ ഷഹനയുമായുള്ള ബന്ധത്തില്‍നിന്ന് ഇയാള്‍ പിന്മാറി. ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനാല്‍ ബാപ്പ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നാണ് ഇയാള്‍ ഷഹനയോട് പറഞ്ഞതെന്നും ഇതോടെ ഷഹന കടുത്ത മാനസികവിഷമത്തിലായെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഷഹന. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.