മുൻമന്ത്രി പി. സിറിയക് ജോണ്‍ അന്തരിച്ചു

മുൻമന്ത്രി പി. സിറിയക് ജോണ്‍ അന്തരിച്ചു

കോഴിക്കോട്: മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ (91) അന്തരിച്ചു. കോഴിക്കോട് പാലിയേറ്റീവ് കെയര്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ വ്യാഴാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് അന്ത്യം.

തിരുവമ്ബാടി, കല്പറ്റ നിയോജക മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ച്‌ 17 വര്‍ഷം എം.എല്‍.എ.യായി. ഏറെക്കാലമായി മറവി രോഗബാധിതനായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയില്‍ കൃഷി, മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരുന്നു.

മൃതദേഹം കോഴിക്കോട്ട് കോവൂരിലുള്ള ഗുഡ് എര്‍ത്ത് വില്ല അപ്പാര്‍ട്ട്മെന്റില്‍ വെള്ളിയാഴ്ച രാവിലെ പത്തുവരെയും തുടര്‍ന്ന് ടൗണ്‍ ഹാളില്‍ 12 മണിവരെയും പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം കട്ടിപ്പാറയിലുള്ള തറവാട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ച്‌ സെമിത്തേരിയില്‍.

ഭാര്യ: കണ്ണോത്ത് വരിക്കമാക്കല്‍ അന്നക്കുട്ടി. മക്കള്‍: പി.സി. ബാബു (ബിസിനസ്, മംഗളൂരു), പി.സി. ബീന, പി.സി. മിനി, മനോജ് സിറിയക് (കട്ടിപ്പാറ), വിനോദ് സിറിയക് (ആര്‍ക്കിടെക്റ്റ്, കോഴിക്കോട്). മരുമക്കള്‍: സിൻസി ബാബു, ജോയി തോമസ് (റിട്ട. പി.ഡബ്ല്യു.ഡി. സൂപ്രണ്ടിങ് എൻജിനീയര്‍), ജോസ് മേല്‍വട്ടം (പ്ലാന്റര്‍, പുതുപ്പാടി), അനിത (ആര്‍ക്കിടെക്റ്റ്).