രാമക്ഷേത്ര പ്രതിഷ്ഠ; കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനുള്ള തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് സി.പി.എം

രാമക്ഷേത്ര പ്രതിഷ്ഠ; കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനുള്ള തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് സി.പി.എം

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തില്‍ കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി നല്‍കാനുള്ള തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് സി.പി.എം.

കേന്ദ്രത്തിന്റെ തീരുമാനം ഭരണഘടനക്കും സുപ്രീം കോടതി മാർഗ നിർദേശങ്ങള്‍ക്കും വിരുദ്ധമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിലൂടെ അറിയിച്ചു.

എല്ലാ ജീവനക്കാർക്കും പ്രതിഷ്ഠയില്‍ പങ്കെടുക്കാൻ വേണ്ടിയാണ് സ്ഥാപനങ്ങള്‍ ഉച്ചവരെ അടച്ചിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചത്.അതെസമയം ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളും സമാന നടപടി സ്വീകരിച്ചതായി റിപ്പോർട്ടുണ്ടെന്നും തികച്ചും മതപരമായ ചടങ്ങായിരിക്കേണ്ട കാര്യങ്ങളില്‍ സർക്കാരിനെയും സംസ്ഥാനത്തെയും നേരിട്ട് പങ്കാളികളാക്കാനുള്ള നടപടിയാണിതെന്നും സി.പി.എം ആരോപിച്ചു.

മതവിശ്വാസം അനുസരിച്ച്‌ വ്യക്തിപരമായ തീരുമാനം എടുക്കാൻ എല്ലാ ജീവനക്കാർക്കും അവകാശമുണ്ട്. എന്നാല്‍ സർക്കാർ തന്നെ ഇത്തരമൊരു സർക്കുലർ പുറപ്പെടുവിക്കുന്നത് അധികാരത്തിന്റെ ദുർവിനിയോഗമാണെന്നും സി.പി.എം വ്യക്തമാക്കി.

പ്രതിഷ്ഠദിനമായ ജനുവരി22 വ്യാഴാഴ്ചയാണ് കേന്ദ്രം അവധി പ്രഖ്യാപിച്ചത്. കേന്ദ്ര ധനകാര്യ വകുപ്പ് രാജ്യത്തെ ബാങ്കുകള്‍ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകള്‍, ഇൻഷുറൻസ് കമ്ബനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു