തിരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി; വിജയ്‌ക്കെതിരെ പൊലീസില്‍ പരാതി

തിരഞ്ഞെടുപ്പ്  ദിവസം വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി; വിജയ്‌ക്കെതിരെ പൊലീസില്‍ പരാതി

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ പൊലീസില്‍ പരാതി. ലോക്‌സഭാ പോളിംഗ് ദിവസം മറ്റ് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാരോപിച്ചാണ് പരാതി. ചട്ടം ലംഘിച്ച് പോളിംഗ് സ്റ്റേഷനില്‍ ആള്‍ക്കൂട്ടത്തെ എത്തിച്ചുവെന്നാരോപിച്ചാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചത്. ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. ഇയാളുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തമിഴക വെട്രിക് കഴകം രൂപീകരിച്ച ശേഷം ആദ്യം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഷൂട്ടിംഗ് തിരക്കുകള്‍ക്കിടെയാണ് വിജയ് റഷ്യയില്‍ നിന്നെത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തിരഞ്ഞെടുപ്പില്‍ വിജയ് വോട്ടിടാന്‍ എത്തുമോ എന്നതില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. വിജയ് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. രാവിലെ മുതല്‍ വിജയിയുടെ വസതിക്ക് മുന്നില്‍ നിരവധി പേര്‍ തടിച്ചു കൂടുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് വിജയ് വോട്ട് രേഖപ്പെടുത്താനെത്തിയത്. വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധകരുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെയാണ് ബൂത്തിലേക്ക് അദ്ദേഹം എത്തിയത്. പൂക്കളെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ആരാധകര്‍ വിജയിയെ പോളിംഗ് ബൂത്തിലേക്ക് എത്തിച്ചത്.