അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപിനെ മത്സരത്തില്‍ നിന്ന് വിലക്കി മെയ്ന്‍ സംസ്ഥാനവും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ട്രംപിനെ മത്സരത്തില്‍ നിന്ന് വിലക്കി മെയ്ന്‍ സംസ്ഥാനവും

വാഷിങ്ടണ്‍: കോളറാഡോയ്ക്ക് പിന്നാലെ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി മെയ്ന്‍ സംസ്ഥാനവും.

മെയ്ന്‍ സംസ്ഥാനത്ത് മത്സരിക്കുന്നതിന് മാത്രമാണ് വിലക്ക്. 2021 ജനുവരിയില്‍ യു.എസ് ക്യാപ്പിറ്റോളിന് നേരെയുണ്ടായ ആക്രമണത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് നടപടി. നേരത്തെ ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് കോളറാഡോ സ്‌റ്റേറ്റ് സുപ്രീം കോടതിയും ട്രംപിന് വിലക്കേര്‍പ്പെടുത്തിയത്. ട്രംപ് അനുകൂലികള്‍ നടത്തിയ കലാപം അമേരിക്കയില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

യു.എസ് ഭരണഘടനക്കെതിരായ നടപടിയാണ് സംഭവിച്ചതെന്നും, കലാപത്തില്‍ ട്രംപിന് നേരിട്ട് പങ്കുണ്ടെന്നും മെയ്ന്‍ സ്റ്റേറ്റ് സെക്രട്ടറി വിധിന്യായത്തില്‍ പറഞ്ഞു.

' 2021 ജനുവരി 6 ലെ സംഭവങ്ങള്‍ മുന്‍ പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരമാണ്. അദ്ദേഹത്തിന്റെ അറിവോടെയും, പിന്തുണയോടെയുമാണ് ആക്രമണമുണ്ടായത്. നമ്മുടെ ഗവണ്‍മെന്റിന്റെ അടിത്തറയ്‌ക്കെതിരായ ആക്രമണം യു.എസ് ഭരണ ഘടന വെച്ച്‌ പൊറുപ്പിക്കില്ല. ഇക്കാരണത്താല്‍ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്,' മെയ്ന്‍ സെക്രട്ടറി ഷെന്ന ബെല്ലോസ് വിധിന്യായത്തില്‍ പറഞ്ഞു.

അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ട്രംപ്. വിലക്കിനെതിരെ ട്രംപ് മേല്‍ക്കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.