എം സ്വരാജിനും ജി ആർ ഇന്ദുഗോപനും കേരള സാഹിത്യ അക്കാദമി പുരസ്കാരം: അവാര്‍ഡ് നിരസിച്ച് സ്വരാജ്

Jun 26, 2025 - 19:26
Jun 26, 2025 - 19:41
 0  10
എം സ്വരാജിനും ജി ആർ ഇന്ദുഗോപനും  കേരള സാഹിത്യ അക്കാദമി പുരസ്കാരം: അവാര്‍ഡ് നിരസിച്ച്   സ്വരാജ്
തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്‌കാരവും കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. ജി ആര്‍ ഇന്ദുഗോപന്റെ ആനോ മികച്ച നോവല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച യാത്രാവിവരണ വിഭാ​ഗത്തിൽ ദേശാഭിമാനി അസി. എഡിറ്റർ കെ ആർ അജയന്റെ ആരോഹണം ഹിമാലയം എന്ന പുസ്തകത്തിനാണ് അവാർഡ്. ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം സ്വരാജിന്റെ പൂക്കളുടെ പുസ്തകത്തിന് ഉപന്യാസ വിഭാ​ഗത്തിൽ സി.ബി കുമാർ എൻഡോമെന്റ് അവാർ‍ഡ് നേടി.10000 രൂപയാണ് പുരസ്‌കാര തുക.
പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്ക് സമഗ്രസംഭാവനാ പുരസ്‌കാരം ലഭിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 70 പിന്നിട്ട എഴുത്തുകാര്‍ക്കാണ് ഈ പുരസ്‌കാരം.
ഇതേസമയം അവാര്‍ഡ് നിരസിക്കുന്നതായി  വെളിപ്പെടുത്തി സ്വരാജ്  ഫേസ് ബുക്കില്‍ കുറിപ്പിട്ടു . ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുമ്പ് തന്നെയുള്ള നിലപാടാണ്. മുമ്പ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നുവെന്നും സ്വരാജ് വ്യക്തമാക്കി. ‘പൂക്കളുടെ പുസ്തകം’ ആണ് സ്വരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.