ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്; മാർ ജോസഫ് പാംപ്ലാനി

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നതെന്നും അവരെ നിലക്കുനിർത്താൻ ഭരിക്കുന്നവർ തയ്യാറാകണമെന്നും തുറന്നടിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേക്കും ലഡുവുമായി തന്‍റെ അരമനയിൽ ആരും വന്നിട്ടില്ലെന്നും ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തതിനെതിരെ കണ്ണൂർ കരുവഞ്ചാലിൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
വിഷയത്തിൽ എം വി ഗോവിന്ദൻ പക്കാരാഷ്ട്രീയം പറയുകയാണ്. എന്നാൽ, ഛത്തീസ്ഗഡിൽ സിസ്റ്റർമാരെ അറസ്റ്റ് ചെയ്ത സംഭവത്തെ സഭ രാഷ്ട്രീയമായി കാണുന്നില്ല. ഭൂരിപക്ഷത്തിന്‍റെ പിൻബലത്തിലും അധികാരത്തിന്‍റെ തണലിലും സാമൂഹ്യ ദ്രോഹികൾ അഴിഞ്ഞാടുകയാണ്. സഭയ്ക്ക് ഇത് രാഷ്ട്രീയ വിഷയമല്ലെന്നും കാലം മാപ്പ് നൽകാത്ത കാപാലികത്വമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന നാടകം ഇനിയും വിശ്വസിക്കില്ല.വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഓലപ്പാമ്പ് കാണിച്ച് പേടിപ്പിച്ചാൽ അടിയറവ് വെക്കില്ലെന്നും പാംപ്ലാനി പറഞ്ഞു. കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട.. എന്ന് സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു കണ്ണൂരിൽ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്.