വൈഫൈ നെറ്റ്‌വര്‍ക്കിന് യുക്രെയ്‌ന്‍ അനുകൂല പേര് നല്‍കി; വിദ്യാര്‍ഥിയെ ജയിലിലടച്ച്‌ റഷ്യ

വൈഫൈ നെറ്റ്‌വര്‍ക്കിന് യുക്രെയ്‌ന്‍ അനുകൂല പേര് നല്‍കി; വിദ്യാര്‍ഥിയെ ജയിലിലടച്ച്‌ റഷ്യ

വൈഫൈ നെറ്റ്‌വർക്കിന് യുക്രെ‍യ്‌ന്‍ അനുകൂല പേര് നല്‍കിയതിന് റഷ്യന്‍ വിദ്യർഥിക്ക് 10 ദിവസത്തെ ജയില്‍ ശിക്ഷ. മോസ്കൊ സ്റ്റേറ്റ് സർവകലാശാല വിദ്യാർഥി വൈഫൈ നെറ്റ്‌വർക്കിന് 'സ്ലാവ യുക്രെയ്‌നി' (യുക്രെയ്‌ന്‍ നീണാല്‍വാഴട്ടെ) എന്നായിരുന്ന പേര് നല്‍കിയത്.

മോസ്കൊ കോടതിയാണ് വിദ്യാർഥി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

യുക്രെയ്‌ന്‍-റഷ്യ സംഘർഷം ആരംഭിച്ചതിന് ശേഷം അധിനിവേശത്തെ വിമർശിച്ചതിനും യുക്രെയ്‌ന് പിന്തുണ പ്രഖ്യാപിച്ചതിനും നിരവധി പേർക്ക് തടവും പിഴയും ലഭിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെ മോസ്കോയില്‍ നിന്നാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. നെറ്റ്‌വർക്കിന്റെ പേര് മാറിയ കാര്യം ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അധികാരികളെ അറിയച്ചതിന് ശേഷമായിരുന്നു നടപടി. പോലീസ് ഉദ്യോഗസ്ഥർ വിദ്യാർഥിയുടെ മുറി പരിശോധിക്കുകയും കമ്ബ്യൂട്ടറും വൈഫൈ റൂട്ടറും കണ്ടെത്തുകയും ചെയ്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. യുക്രെ‍യ്‌ന്‍ അനുകൂല മുദ്രാവാക്യം വൈഫൈ ഉപയോക്താക്കളിലേക്ക് പ്രചരിപ്പിക്കുന്നതിനായി വിദ്യാർഥി നെറ്റ്‌വർക്ക് ഉപയോഗിച്ചതായി കോടതി പറഞ്ഞു.

യുക്രെയ്‌ന്‍ അനുകൂലികളുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണ് 'സ്ലാവ യുക്രെയ്‌നി'. റഷ്യക്കെതിരായ പ്രതിഷേധങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന മുദ്രാവാക്യം കൂടിയാണിത്. പരാമർശങ്ങളുടെയോ പ്രവൃത്തിയുടെയോ പേരില്‍ റഷ്യയില്‍ ശിക്ഷ നേരിട്ടവരുടെ പട്ടികയിലെ ഏറ്റവും അവസാനത്തെ വ്യക്തിയാണ് വിദ്യാർഥി.

കഴിഞ്ഞ മാസം പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയുടെ സ്മരണയില്‍ പുഷ്പങ്ങള്‍ അർപ്പിച്ച നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ആർട്ടിക് സർക്കിള്‍ ജയിലില്‍വെച്ച്‌ സംശയകരമായ സാഹചര്യത്തിലായിരുന്നു നവാല്‍നിയുടെ മരണം.