പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച,: സന്ദര്‍ശക ഗാലറിയില്‍ നിന്ന് കളര്‍ സ്പ്രേയുമായി രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടി

പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച,: സന്ദര്‍ശക ഗാലറിയില്‍ നിന്ന്   കളര്‍ സ്പ്രേയുമായി  രണ്ട് പേര്‍   എംപിമാര്‍ക്കിടയിലേക്ക് ചാടി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ ലോക്‌സഭയില്‍ വൻ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് താഴേക്ക് ചാടി കളര്‍ സ്പ്രേ പ്രയോഗിച്ചു.

എം പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എം പി മാര്‍ക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണീര്‍വാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.

ലോക്സഭയില്‍ ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എം പിമാരെല്ലാം സുരക്ഷിതരാണ്. ഈ സമയത്ത് ലോക്‌സഭയ്ക്ക് പുറത്തും രണ്ട് പേര്‍ മുദ്രാവാക്യം വിളിക്കുകയും സ്പ്രേ പ്രയോഗിക്കാനും ശ്രമിച്ചു. ഇവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഒരു യുവതി അടക്കം നാല് പേര്‍ കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ട്.

 സാഗര്‍ ശര്‍മ, മനോരഞ്ജൻ എന്നീ പേരുകളിലുള്ളവരാണ് പിടിയിലായത്. ഭരണഘടനയോട് ഉത്തരവാദിത്തം നിറവേറ്റുക, ഏകാധിപത്യം അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അക്രമികള്‍ മുഴക്കിയത്.

എം.പിമാരെല്ലാം സുരക്ഷിതരാണ്. എന്നാല്‍, വൻ സുരക്ഷാപരിശോധന നിലനില്‍ക്കുന്ന പാര്‍ലമെൻറിന് അകത്തേക്ക് കളര്‍ സ്പ്രേയുമായി എങ്ങനെ എത്തിയെന്ന ചോദ്യമാണ് നിലനില്‍ക്കുന്നത്. പാര്‍ലമെൻറ് ആക്രമണ വാര്‍ഷികദിനമായ ഇന്ന് തന്നെ ഇത്തരം ആക്രമണത്തിന് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഇന്ന് പതിവില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം, മൈസൂര്‍ കുടകില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹ ഒപ്പിട്ട പാസാണ് അക്രമികള്‍ ഉപയോഗിച്ചത്. സാഗര്‍ ശര്‍മ എന്ന പേരിലാണ് പാസ് നല്‍കിയത്.