50 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി മരിച്ചു
ജപ്പാന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് അമ്ബത് വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളി സതോഷി കിരിഷിമ മരിച്ചു.
അതേസമയം ഡിഎന്‍എ പരിശോധന നടത്തി ഇയാള്‍ സതോഷി കിരിഷിമയാണോ എന്ന് സ്ഥിരീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാന്‍ പോലീസ്.
ഇത്രയും കാലം എങ്ങനെ സതോഷി ഒളിവില്‍ കഴിഞ്ഞുവെന്നതിനെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. 1954 ജനുവരിയില്‍ ഹിരോഷിമയിലാണ് സതോഷി ജനിച്ചത്. ടോക്കിയോ സര്‍വ്വകലാശാലയിലെ പഠനകാലത്താണ് തീവ്ര ഇടതുപക്ഷ രാഷ്ട്രീയം ഇദ്ദേഹത്തെ ആകര്‍ഷിച്ചത്. തുടര്‍ന്ന് അദ്ദേഹം ഈസ്റ്റ് ഏഷ്യ ആന്റി ജപ്പാന്‍ ആര്‍മ്ഡ് ഫ്രണ്ടില്‍ ചേര്‍ന്നു.
തുടര്‍ന്ന് ഈ സംഘടന ജപ്പാനിലെ വിവിധ കമ്ബനികളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തി. അതില്‍ സതോഷിയും പങ്കാളിയായി. മിറ്റ്സുബിഷി ഹെവി ഇന്‍ഡസ്ട്രീസിലും സംഘടന സ്‌ഫോടനം നടത്തി. ഇതില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
1975ല്‍ ടോക്കിയോയിലെ ജിന്‍സ ജില്ലയിലെ ഒരു കെട്ടിടത്തിലെ സ്‌ഫോടനത്തിലും ഇദ്ദേഹം പങ്കാളിയായി. ഈ സ്‌ഫോടനത്തില്‍ കെട്ടിടം പാടെ തകര്‍ന്നിരുന്നു. എന്നാല്‍ ആരും കൊല്ലപ്പെട്ടിരുന്നില്ല. ഈ സംഭവത്തിന് ശേഷമാണ് സതോഷി കിരിഷിമ ഒളിവില്‍ പോയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു കെട്ടിട നിർമാണ തൊഴിലാളിയായാണ് സതോഷി ജീവിച്ചിരുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫുജിസാവ നഗരത്തിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. ഹിരോഷി ഉച്ചിഡ എന്ന വ്യാജപ്പേരിലാണ് ഇവിടെ കഴിഞ്ഞത്. ജോലി ചെയ്താല്‍ പണം കൈയില്‍ വാങ്ങുന്ന സതോഷി ഡ്രൈവിംഗ് ലൈസന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഒന്നും എടുത്തിരുന്നില്ല. പോലീസിന്റെ കണ്ണില്‍പ്പെടാതിരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്നു കമകുറ സിറ്റിയിലെ ആശുപത്രിയിലാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്. ഇവിടെ വെച്ചാണ് താന്‍ സതോഷി കിരിഷിമ ആണെന്ന വിവരം വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.