വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണം തുടങ്ങുന്നു; മൂന്ന് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി, വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി (സിഎംഡി) ചേര്‍ന്ന് സംഘടിപ്പിക്കുന്ന വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി വിഡി സതീശൻ്റെ ചേംബറില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
വയോജനക്ഷേ സര്‍വേയുടെ ലക്ഷ്യം
വയോജനങ്ങളുടെ ആരോഗ്യം , സാമൂഹികം, സാമ്പത്തികം, ദൈനംദിന ജീവിതസാഹചര്യങ്ങള്‍ എന്നിവ വിലയിരുത്തുകയും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ലഭ്യതയിലും സേവനങ്ങളിലുമുള്ള കുറവ് കണ്ടെത്തുകയുമാണ് സര്‍വേയുടെ പ്രധാന ലക്ഷ്യം. വയോജനങ്ങളുടെ മുന്‍ഗണനകളും ആവശ്യങ്ങളും അടിസ്ഥാനമാക്കി ഭാവി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുന്നതിനും തെളിവധിഷ്ഠിത നയരൂപീകരണത്തിനും ഈ വിവരങ്ങള്‍ ഉപയോഗിക്കും.
വ്യാപ്തിയും രീതിശാസ്ത്രവും
60 വയസും അതില്‍ കൂടുതലുമുള്ള വയോജനങ്ങളെ ഉള്‍പ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും 3,000 ത്തോളം അഭിമുഖങ്ങള്‍ നടത്തിയാണ് സര്‍വേ നടത്തുന്നത്. പ്രായവിഭാഗങ്ങള്‍ (60-69, 70-79, 80+), ഭൂമിശാസ്ത്രപരമായ മേഖലകള്‍ (നഗരം, അര്‍ദ്ധനഗരം, ഗ്രാമം) എന്നിവ കൂടാതെ തീരപ്രദേശം, വനമേഖല, ആദിവാസി മേഖലകള്‍ ഉള്‍പ്പെടെ പരിസ്ഥിതി ദുര്‍ബല മേഖലകള്‍ക്കും വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കുന്ന സയൻ്റിഫിക് മള്‍ട്ടി സ്‌റ്റേജ് റാന്‍ഡം സാമ്പിളിംഗ് രീതിയാണ് സ്വീകരിക്കുന്നത്.
ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്, കുടുംബം എന്നീ തലങ്ങളിലാണ് സാമ്പിള്‍ ശേഖരണം. പരിശീലനം ലഭിച്ച എന്യുമറേറ്റര്‍മാര്‍ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെ സ്റ്റാന്‍ഡേര്‍ഡ് സര്‍വേ ഷെഡ്യൂള്‍ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്. വയോജനങ്ങള്‍, അവരെ പരിചരിക്കുന്നവര്‍, പ്രദേശിക പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി സംസ്ഥാനതല ശില്‍പശാലയും സര്‍വേയ്ക്ക് അനുബന്ധമായി നടത്തും.