രവാഡ ചന്ദ്രശേഖർ കേരളത്തിന്‍റെ പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. റവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയില്‍ 15 വർഷം പ്രവർത്തിച്ച അനുഭവ പരിചയമുണ്ട്.
1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട- സ്തുത്യർഹ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.
നിലവിലെ പൊലീസ് മേധാവിയായ ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ച വൈകിട്ട് ഇദ്ദേഹം ചുമതലയേൽക്കും.
നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്റ്ററാണ് രവദ ചന്ദ്രശേഖര്‍.
തലശ്ശേരി എഎസ്പിയായി സർവീസ് ആരംഭിച്ച രവദ കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായിരുന്നു. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും 2012-ഓടെ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു.പിന്നീട് സർവീസിൽ തിരിച്ചെത്തിയ അദ്ദേഹം പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. 1991 ബാച്ച് ഉദ്യോഗസ്ഥനായ, റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായി തെരഞ്ഞെടുത്തതോടെ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.
ഇതേ സമയം പാർട്ടി അംഗങ്ങൾ വൈകാരികമായി സമീപിക്കുന്ന കൂത്തുപറമ്പ് വെടിവയ്പ്പ് നടക്കുന്ന സമയത്ത് എസ്‌പി ആയിരുന്നു രവദ എ. ചന്ദ്രശേഖർ. അന്നു പാർട്ടി രവദ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ പരസ്യമായി നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. അതേ ഉദ്യോഗസ്ഥൻ തന്നെ സംസ്ഥാന പൊലീസ് ഡിപ്പാർട്മെന്‍റിന്‍റെ തലപ്പത്ത് വരുന്നത് പ്രവർത്തകരെ നിരാശരാക്കിയിട്ടുണ്ട്.