പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങൾ; ലേഖനം: മേരി അലക്‌സ്  (മണിയ)

Jun 22, 2025 - 14:16
 0  16
പ്രവാസ സാഹിത്യത്തിലെ സത്യാന്വേഷണങ്ങൾ; ലേഖനം: മേരി അലക്‌സ്  (മണിയ)
ണ്ണിനും വിണ്ണിനും അതിർ വരമ്പുകൾ പോലെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും .'മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു. എന്നാൽ എല്ലായിടങ്ങളിലും അവൻ ബന്ധനത്തിലാണ് ' എന്ന് റൂസോ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പാട്ടുകാരൻ വേടന്റെ കവിത ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠിക്കാനെടുത്തു എന്ന പേരിൽ പരസ്പരം പോരടിക്കുമ്പോൾ മനസ്സിലേക്ക് വരുന്നത് പ്രവാസ സാഹിത്യത്തിലെ പ്രതിഭാധനനായ മാവേലിക്കര ചാരുംമൂട് സ്വദേശി, ലണ്ടനിൽ താമസമാക്കിയിട്ടുള്ള ശ്രീ.കാരൂർ  സോമനെയാണ്. നാലര പതിറ്റാണ്ടിലധികമായി സ്വദേശത്തും വിദേശത്തും മലയാള ഭാഷയെ അനുഭവത്തി ൻ്റെ  നിറവിൽ സമ്പന്നമാക്കുന്ന മറ്റൊരു എഴുത്തുകാരൻ പ്രവാസ ലോകത്തു് എന്റെ അറിവിലില്ല. ഒരു കവിതയിലൂടെ വേടൻ പാഠ്യപദ്ധതിയിൽ കടന്നുവന്നെങ്കിൽ  ഇനിയും എത്രയോ പേർ വരാനിരിക്കുന്നു. ഇങ്ങനെ പാലും പായസവും ഒരു കൂട്ടർക്ക് വിളമ്പുമ്പോൾ ജനപക്ഷത്തു് നിന്നെഴുതുന്ന കാരൂരിനെപ്പോ ലുള്ളവരുടെ ചാരുതയാർന്ന കൃതികൾ എന്തുകൊണ്ട് പഠനത്തിന് വിധേയമാകുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്.
ഈ അവസരം ഓർമ്മവരുന്നത് കാരൂരിനെപോലെ സാഹിത്യ രംഗത്ത് ഒറ്റപ്പെട്ടുപോയ, ഒറ്റപ്പെടുത്തിയ ശ്രീമതി കെ.സരസ്വതിയമ്മ എന്ന എഴുത്തുകാരിയെയാണ്. ജീവിതത്തിലും എഴുത്തിലും സ്ത്രീപക്ഷത്തു് നിന്ന് പുരുഷ മേധാവിത്വ ചൂഷണത്തിനെതിരെ മൂർച്ചയേറിയ വാക്കുകളിലൂടെ ആണ് ഈ കഥാകാരി പ്രതികരിച്ചത്. സരസ്വതിയമ്മയുടെ  'ചോലമരങ്ങൾ' രണ്ട് പ്രണയിനികളുടെ ആത്മനൊമ്പരങ്ങൾ, സമൂഹത്തിൽ നടക്കുന്ന കാപട്യങ്ങൾ തുറന്നു കാട്ടുന്ന
ഒന്നാണ്. അതിലൂടെ പുരുഷകേസരികളുടെ ശത്രു നിര  വർദ്ധിച്ചതല്ലാതെ മറ്റൊന്നും തന്നെ സംഭവിച്ചില്ല.
കാരൂർ കൃതികൾ വായിക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് സരസ്വതിയമ്മ അല്ലെങ്കിൽ കേസരി ബാലകൃഷ്ണ പിള്ള, പൊൻകുന്നം വർക്കി, കാക്കനാടൻ, ചെറുകാട്, പോഞ്ഞിക്കര റാഫി തുടങ്ങിയവരെയാണ്. ഭാഷാ സാഹിത്യത്തെ ആഴത്തിൽ ചുംബിക്കുന്നവർ എപ്പോഴും അത് കണ്ടിരിക്കില്ല.
ആ തിരിച്ചറിവാണ് ഡോക്ടർ പി.കെ.കനകലത 'കെ.സരസ്വതിയമ്മ ഒറ്റയ്ക്ക് വഴിനടന്നവൾ' എന്ന പഠനഗ്രന്ഥം എഴുതാൻ തയ്യാറായത്. അതുപോലെ കാരൂർ കൃതികളെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാർ എഴുതിയ 'കാലത്തിന്റെ എഴുത്തകങ്ങൾ' എന്ന പഠനഗ്രന്ഥം ലിമ വേൾഡ് ലൈബ്രറിയിലൂടെ വായിച്ചപ്പോൾ സാഹിത്യ അഭിരുചിയുള്ളവർക്ക് അത് നല്ലൊരു പഠനഗ്രന്ഥമെന്ന് എനിക്കും തോന്നി. പക്ഷെ ആരും അത് അത്ര ഗൗരവമായി കണ്ടില്ല. ഗൗരവത്തിൽ എടുത്തില്ല എന്നു തന്നെ പറയാം.ഈ ഗ്രന്ഥത്തിൽ ഡോക്ടർ മുഞ്ഞിനാട് രേഖപ്പെടുത്തിയിരിക്കുന്നത് 'കാലം കടഞ്ഞെടുത്ത സർഗാത്മക വ്യക്തിത്വത്തിന്റെ ഒഴുകിപ്പരക്കലാണ് കാരൂർ കൃതികൾ എന്നാണ്. എഴുത്തു് ആനന്ദോപാസനയായി കാണുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. സമകാലിക ജീവിതത്തിന്റ വിചാര വിക്ഷോഭം വജ്രമൂർച്ചയോടെ വെളിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇത്തരം അന്വേഷണപരീക്ഷണങ്ങളിൽ നിന്നാണ് കാരൂർ തന്റെ പ്രതിഭയെ കാലത്തിനോട് വിളക്കിച്ചേർത്തു് കലഹിക്കുന്നത്'. ഇവിടെയാണ് കെ.സരസ്വതിയമ്മയുടേയും കാരൂരിന്റെയും ജീവിത സമാനതകൾ ഞാൻ കാണുന്നത് '
   നമ്മൾ എത്രമാത്രം കണ്ണടച്ച് ഇരുട്ടാക്കിയാലും ഒരിക്കൽ മനസ്സിലുള്ള വിക്ഷുബ്ധത ആരെങ്കിലും വഴി പുറത്തുവരും. എനിക്കിപ്പോൾ 78 വയസ്സായി. കണ്ണിന് തിമിരം ബാധിച്ചു് ഓപ്പറേഷൻ നടത്തുന്നതിന് മുൻപ് ഈ കുറിപ്പ് എഴുതണമെന്ന് തോന്നി. ഞാൻ എഴുതുന്നത് മുഖസ്തുതി അല്ലെങ്കിൽ വാഴ്ത്തുപാട്ടുകൾ അല്ല .ചില യാഥാർഥ്യങ്ങൾ മാത്രമാണ്. ഞാൻ കാരൂരിനെ അറിഞ്ഞു തുടങ്ങിയത് റേഡിയോ നാടകങ്ങളിൽ കൂടിയാണ്.1980-ന് മുൻപ് ടി.വി, ഇൻറർനെറ്റ്, കമ്പ്യൂട്ടർ ലാപ്ടോപ് , മൊബൈൽ ഒന്നുമില്ല. റേഡിയോ വഴിയാണ് എല്ലാം അറിയുന്നതും കേൾക്കുന്നതും .ആ കാലത്താണ് സ്‌കൂളിൽ പഠിക്കുന്ന  കാരൂരിന്റെ 'കാലചക്രം', 'കർട്ടനിടു' എന്നീ റേഡിയോ നാടകങ്ങൾ തിരുവനന്തപുരം റേഡിയോ നിലയം വഴി കേട്ടത്. മണ്മറഞ്ഞ എഴുത്തുകാരൻ ശ്രീ.ടി.എൻ. ഗോപിനാഥൻ നായരായിരുന്നു അതിന്റെ ഡയറക്ടർ എന്നാണ് എന്റെ ഓർമ്മ. ഡൽഹിയിൽ നിന്നുള്ള ഓൾ ഇന്ത്യ റേഡിയോ, വാർത്തയിൽ ശ്രി.മാവേലിക്കര രാമചന്ദ്രൻ, വിദ്യാർത്ഥിയായ കാരൂരിന്റെ നാടകങ്ങളെപ്പറ്റി വിശകലനം ചെയ്തതും സ്മരിക്കുന്നു. തൃശൂർ സ്റ്റേഷൻ വഴിയും നാടകങ്ങൾ സംപ്രേഷണം ചെയ്തതായിട്ടാണ് എന്റെ അറിവ്.
     ചോലമരങ്ങൾക്ക് തണൽ നല്കാൻ മാത്രമേ സാധിക്കു എന്നതുപോലെ കാരൂർ സൃഷ്ടിക ളെന്നും  തണൽ വൃക്ഷങ്ങളാണ്. സാഹിത്യ പ്രവർത്തക സഹകരണ സംഘം/എൻ.ബി.എസിൽ നിന്ന് 1990-ൽ തകഴി അവതാരിക എഴുതി പുറത്തു വന്ന 'കണ്ണീർപ്പൂക്കൾ' നോവൽ തുടങ്ങി ബ്രിട്ടീഷ് ഇന്ത്യൻ മലയാളി മൂന്ന് തലമുറകളുടെ കഥ പറയുന്ന 'കാണാപ്പുറങ്ങൾ' ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ'ദി മലബാർ എ ഫ്‌ളയിം'. ആമസോൺ ബെസ്റ്റ് സെല്ലർ നോവലായി. ഈ നോവലിനെപ്പറ്റി 'ദി വേൾഡ് ജേർണലിൽ' ഡൽഹി  ജെയിൻ യൂണിവേഴ്‌സിറ്റി റിസർച്ച് വിഭാഗം ഉദ്യോഗസ്ഥ ഡോ.ചിത്ര സൂസ്സൻ തമ്പി എഴുതിയ റിവ്യൂ മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ദീപികയിൽ വായിക്കാനിടയായി. 2006-ൽ ദീപിക ഓണപതിപ്പിൽ വന്ന ഓസ്ട്രേലിയയെപ്പറ്റിയുള്ള യാത്രാ വിവരണം, 'സ്വർഗ്ഗത്തിലേക്കുള്ള വഴി' ഇന്നും ഓർമ്മയിലുണ്ട്. ദീപിക, കേരള കൗമുദി, വീക്ഷണം, ജനയുഗം, മംഗളം, ജന്മഭൂമി തുടങ്ങിയ ഓണപതിപ്പുകളിൽ വന്നിട്ടുള്ള കാരൂർ കഥകൾ, കവിതകൾ പലതും വായിച്ചിട്ടുണ്ട്. നീണ്ട വർഷങ്ങളായി പ്രവാസലോകത്തു് നിന്ന് ഓണപതിപ്പിൽ എഴുതുന്ന മറ്റൊരു എഴുത്തുകാരൻ ഇല്ലെന്ന് നിസ്സംശയം പറയാൻ സാധിക്കും.
തോപ്പിൽ ഭാസി അവതാരിക എഴുതിയ ഗൾഫിൽ നിന്നുള്ള ആദ്യ സംഗീത നാടകം 'കടലിനക്കരെ എംബസ്സി സ്‌കൂൾ' ന് മാതൃഭൂമിയിൽ 1996-97-ൽ നിരൂപണമെഴുതിയ കോഴിക്കോടനെ ഓർക്കുമ്പോൾ ഗൾഫിൽ നിന്നുള്ള ആദ്യ സംഗീത നാടകം ഏതെന്ന് എത്ര പേർക്കറിയാം? പു.ക.സ മെമ്പർ ആയിരുന്നുവെങ്കിൽ അറിയുമായിരുന്നു അല്ലേ? 2018-ൽ പുറത്തുവന്ന 'കാലപ്രളയം' എന്ന ഭാവ ഗംഭീര  സംഗീത നാടകം എങ്ങനെ കേരള സംഗീത നാടക അക്കാദമി മത്സരത്തിൽ നിന്ന് പുറം തള്ളപ്പെട്ടു ?കപട മത്സര സാംസ്‌കാരിക ബുദ്ധിയാണതിൻ്റെ പിന്നിലെന്ന് ആർക്കാണ് അറിയാത്തത്?
റൂസ്സോ ചോദിക്കുന്നത് കാരൂരും ബന്ധിക്കപ്പെട്ടിരിക്കയാണോ? കാരൂരിന്റെ ആത്മകഥയായ 'കഥാകാരന്റെ കനൽവഴികൾ '(പ്രഭാത് ബുക്ക്‌സ്)' വായിക്കുമ്പോൾ അദ്ദേഹത്തിന്റ ഗുരുനാഥൻ പണ്ഡിത കവി ശ്രീ കെ.കെ. പണിക്കർ സാറിനെ 
ആണ് ഓർക്കുക. വള്ളത്തോൾ 'ബന്ധനസ്ഥനായ അനിരുദ്ധൻ' എഴുതിയപ്പോൾ പണിക്കർ സാർ 'ബന്ധനമുക്തനായ അനിരുദ്ധൻ' എഴുതി മോചിപ്പിച്ചു.കാരൂർ പഠിക്കുന്ന കാലം സ്‌കൂളിൽ പോലീസിനെതിരെ 'ഇരുളടഞ്ഞ താഴ് വര' എന്ന ഒരു നാടകം അഭിനയിച്ചവതരിപ്പിച്ചതിന് ബെസ്റ്റ് ആക്ടർ സ്ഥാനവും സമ്മാനവും ലഭിച്ചു .എന്നാൽ മാവേലിക്കര പോലീസ് പിടിച്ചു കൊണ്ടു പോയി അകത്താക്കി. അപ്പോഴും പണിക്കർ സാറാണ് മോചിപ്പിച്ചത്. ലുധിയാന സി.എം.സി. ആശുപത്രിയിൽ വെച്ച് സ്വന്തം കിഡ്‌നി ആരുമറിയാതെ ഒരു പാവം പഞ്ചാബിക്ക് കൊടുത്തതും ഒരു അപൂർവ്വ കാഴ്ചയായിട്ടാണ് ഞാൻ കണ്ടത്. 
   ഇന്ന് നമ്മുടെ കാവ്യബോധ സംസ്‌കാരത്തിന് സംഭവിച്ചിരിക്കുന്ന അപചയം പല എഴുത്തുകാർക്കും മോചനമില്ല എന്നതാണ്. നമ്മുടെ പഠന പദ്ധതികൾ വിപരീത ഫലം ചെയ്യുന്നതിന്റെ ധാരാളം തെളിവുകൾ മുന്നിലുണ്ട്.2025-ൽ ഒരു വേടന്റെ കവിതയെച്ചൊല്ലി നീതിമാനങ്ങൾ കണ്ടെത്തുമ്പോൾ കാരൂരിന്റെ എത്രയോ കൃതികൾ വിശദമായ പഠനത്തിനും, പാഠപുസ്തകങ്ങളിൽ ഇടം പിടിക്കേണ്ടതും പുനർവായിക്കപ്പെടേണ്ടതുമായ കൃതികളെന്ന് മനസ്സിലാകും.  'കാലത്തിന്റെ എഴുത്തകങ്ങൾ' (ബുക്ക് ക്രോസ്സ് പബ്ലിക്ക്), മലയാളത്തിൽ ആദ്യമായിറങ്ങിയ 'കാരിരുമ്പിന്റെ കരുത്തു്' ,സർദാർ പട്ടേൽ.(പ്രഭാത് ബുക്ക്‌സ്), 'ചന്ദ്രയാൻ' (മാതൃഭൂമി),  'മംഗളയാൻ' (പ്രഭാത് ബുക്ക്സ്), 'കാണാപ്പുറങ്ങൾ' നോവൽ (എസ്.പി.സി.എസ്), 'കൗമാര സന്ധ്യകൾ'(കറന്റ് ബുക്ക്‌സ്, തൃശൂർ)'കാൽപ്പാടുകൾ (പൂർണ ബുക്ക്‌സ്),  സ്‌നേഹത്തിന്റെ ആഴവും പരപ്പുമുള്ള കാലിക പ്രാധാന്യമുള്ള കുട്ടികളുടെ നോവൽ 'കിളിക്കൊഞ്ചൽ'  (സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്),'കാറ്റാടിപ്പൂക്കൾ'  (മീഡിയ ഹൗസ്), 'കൃഷിമന്ത്രി'
  (ജീവൻ ബുക്ക്‌സ്), 'കളിക്കളം' ഒളിമ്പിക്‌സ് ചരിത്രം (എസ്.പി.സി.എസ്), വിദേശ രാജ്യങ്ങളിലെ പത്തിലധികം യാത്രാവിവരണങ്ങൾ (ആമസോൺ, പ്രഭാത് ബുക്ക്‌സ്) തുടങ്ങി ധാരാളം കൃതികളുണ്ട്.
 1985 - 2025 കാലഘട്ടത്തിൽ പന്ത്രണ്ട് മേഖലകളിലായി എഴുപത് മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ, എല്ലാം കുടുംബ പ്പേരായ കാരൂർ എന്നതിൻ്റ 'ക' എന്ന ആദ്യ അക്ഷരത്തിൽ തുടങ്ങുന്നവ, ഇതൊക്കെ കാണുമ്പോൾ എന്നിലുണരുന്നത് ആശ്ചര്യത്തിൻ്റെ നേർത്ത മന്ദഹാസമാണ്. ഈ പുസ്തകങ്ങൾ കൂടുതലും ആമസോൺ അടക്കം കേരളത്തിലെ പ്രമുഖ പ്രസാധകർ വഴിയാണ് പുറത്തുവന്നിട്ടുള്ളത്. കേരളം, ഗൾഫ്, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ മാധ്യമങ്ങളിൽ തുടരെ എഴുതുന്ന മറ്റൊരു പ്രവാസഎഴുത്തുകാരനെ കണ്ടിട്ടില്ല. ഈ പ്രായത്തിനിടയിൽ അൻപത്തേഴു രാജ്യങ്ങളിൽ കാരൂർ ജീവിച്ചിട്ടുണ്ടത്രെ. 
നൂറനാട് ലെപ്രസി സാനിറ്റോറിയം  'കുഷ്ടരോഗവും നിവാരണമാർഗ്ഗങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി നാലു പഞ്ചായത്തുകളിലെ ഹൈസ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ ഒന്നാമനായി ശ്രീ ബി കെ എൻ  മേനോൻ്റെ 'പ്രസംഗസോപാനം' എന്ന' എന്ന പുസ്തകം യശ:ശരീരനായ പ്രശസ്ത സാഹിത്യകാരൻ ശ്രീ തോപ്പിൽ ഭാസിയിൽ നിന്നും സമ്മാനമായി വാങ്ങിക്കൊണ്ടുള്ള പുരസ്കാരങ്ങളുടെ പെരുമഴക്കാലത്തിന് തുടക്കം കുറിച്ചു. ആമസോൺ ബെസ്റ്റ് സെല്ലർ ആയതു കൊണ്ടാവാം ആമസോൺ ഇൻ്റർനാഷണൽ റൈറ്റർ എന്ന ബഹുമതി ഉൾപ്പെടെ ഏതാണ്ട് ഇരുപതോളം പുരസ്ക്കാരങ്ങൾ മുൻ പ്രധാനമന്ത്രി നരസിംഹ റാവു,
 മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി തുടങ്ങി സ്വദേശത്തും വിദേശത്തുമുള്ള പല സമുന്നത  വ്യക്തികളിൽ നിന്നും വിവിധ സാംസ്കാരിക വേദികളിലായി ലഭിച്ചു.
മാത്രമല്ല മുപ്പത്തിനാല് പുസ്തകങ്ങൾ ഒരൊറ്റ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ട ഏത് എഴുത്തുകാരനുണ്ട് മലയാളത്തിലായാലും മറ്റേതു ഭാഷയിലായാലും ! ആയതിന് യു ആർ എഫ് വേൾഡ് റെക്കോർഡ് ലഭിച്ച ഏക എഴുത്തുകാരനാണ് കാരൂർ.
 സമൂഹത്തിൽ കാണുന്ന കപടചൂഷണ  പ്രവർത്തനങ്ങളെ ഒരാൾ തുറന്നെഴുതുമ്പോൾ ആ വ്യക്തിയെ അരിഞ്ഞു വീഴ്ത്തുന്നത് ഒരു കപട സാമൂഹ്യ സംസ്‌കാരത്തെ വളർത്തുകയല്ലേ'മനസ്സിന്റെ സ്വാതന്ത്ര്യമാണ് ഒരാളുടെ അസ്തിത്വത്തിന്റെ തെളിവെന്ന്' നമ്മുടെ ഭരണഘടനാശില്പി ഡോ.ബി.ആർ അംബേദ്കറുടെ വാക്കുകൾ ഓർക്കുമ്പോൾ കാരൂർ സ്വന്തം അസ്തിത്വം വിട്ടുകളിക്കാൻ തയ്യാറല്ല. 
 ഒരു വേടന്റെ കവിതയെച്ചൊല്ലി ശണ്ഠ കൂടുന്നവർ മലയാള ഭാഷാ സംസ്‌കാരത്തിന് പ്രവാസ ലോകത്തു് പതിറ്റാണ്ടുകളായി എത്രയോ സംഭാവനകൾ ചെയ്ത കാരൂരിനെ ഗഹനമായി പഠിക്കേണ്ടതല്ലേ? നമ്മുടെ സർഗാത്മകമായ പാരമ്പര്യം സങ്കുചിത താല്പര്യക്കാരുടെ പരമ്പരയിലേക്ക് പോയാൽ മനുഷ്യ മനഃസാക്ഷിയോട് തന്നെ ചെയ്യുന്ന ക്രൂരതയാണത്.