വിവാഹം കഴിക്കാൻ ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍

വിവാഹം കഴിക്കാൻ ടെലിവിഷൻ അവതാരകനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍
ഹൈദരാബാദ്: ഇഷ്ടം തോന്നിയ ടെലിവിഷൻ അവതാരകനെ വിവാഹം ചെയ്യുന്നതിന് തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍. ഹൈദരാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
തെലുങ്ക് ചാനലിലെ സംഗീത പരിപാടിയുടെ അവതാരകനായ പ്രണവ് സിസ്റ്റലയെയാണ് യുവതി തട്ടിക്കൊണ്ടുപോയത്. അഞ്ചോളം സ്റ്റാർട്ടപ്പ് കമ്ബനികള്‍ നടത്തുന്ന ഭോഗിറെഡ്ഡി തൃഷ്ണ എന്ന 31 കാരിയാണ് ഹൈദരാബാദ് പൊലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്. ഇവരുടെ നാല് സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് വർഷം മുൻപ് ഒരു മാട്രിമോണി വെബ്സൈറ്റില്‍ പ്രണവിന്റെ ചിത്രം കണ്ട് തൃഷ്ണയ്ക്ക് ഇഷ്ടം തോന്നുകയായിരുന്നു. പ്രണവിന്റെ ചിത്രം ഉപയോഗിച്ച്‌ വ്യാജ അക്കൗണ്ട് സ്ഥാപിച്ചയാള്‍ തൃഷ്ണ‌യുമായി സൗഹൃദം സ്ഥാപിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. വൈകിയാണ് ചൈതന്യ റെഡ്ഡി എന്നൊരാളാണ് വ്യാജ അക്കൗണ്ട് നിർമിച്ച്‌ പറ്റിച്ചത് എന്ന് തൃഷ്ണക്ക് മനസ്സിലായത്. അക്കൗണ്ട് ഉടമ യഥാർത്ഥ ചിത്രത്തിനു പകരം ടെലിവിഷൻ അവതാരകന്റെ ഫോട്ടോയാണ് മാട്രിമോണി സൈറ്റില്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കുന്നതെന്ന് അറിഞ്ഞതോടെ തൃഷ്ണ കടുത്ത നിരാശയിലായി.

പിന്നീട് അവതാരകന്റെ ഫോണ്‍ നമ്ബർ കണ്ടെത്തുകയും വിവരം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഇതോടെ പ്രണവ് സൈബർ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, യഥാർത്ഥ പ്രണവുമായി ചാറ്റ് നിർത്താൻ തൃഷ്ണയ്ക്ക് സാധിച്ചില്ല. സഹികെട്ടതോടെ ഇയാള്‍ അവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പ്രണവിനോടുള്ള അടങ്ങാത്ത പ്രണയവും അയാളെ വിവാഹം കഴിക്കാനുള്ള മോഹവും കാരണം തൃഷ ഇയാളെ തട്ടിക്കൊണ്ട് പോകാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

അതിനായി വിദഗ്ധമായ പദ്ധതി തന്നെയാണ് അവർ ഒരുക്കിയത്. പ്രണവിന്റെ ചലനങ്ങള്‍ അറിയുന്നതിന് വാഹനത്തില്‍ ഒരു ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചു. അതിന് പുറമെ, സഹായത്തിന് വേണ്ടി നാല് പേരേയും അവർ നിയോഗിച്ചു. ഫെബ്രുവരി 11 ന്, ഇവർ പ്രണവിനെ തട്ടിക്കൊണ്ടുപോകുകയും ഓഫീസില്‍ എത്തിച്ചതിന് ശേഷം ക്രൂരമായി മർദ്ദിച്ചുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് ജീവനില്‍ പേടിച്ച്‌ പ്രണവ് തൃഷ്ണയുടെ കോളുകളോടും മെസേജുകളോടും പ്രതികരിക്കാം എന്ന് വാക്ക് നല്‍കിയതിന് പിന്നാലെയാണ് വിട്ടയച്ചത്.

പുറത്തെത്തിയതിന് പിന്നാലെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രണവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.