അംഗരക്ഷകര്‍ എനിക്കൊന്നും സംഭവിക്കാതിരിക്കാൻ നില്‍ക്കുന്നവരാണ്; മുഖ്യമന്ത്രി

അംഗരക്ഷകര്‍ എനിക്കൊന്നും സംഭവിക്കാതിരിക്കാൻ നില്‍ക്കുന്നവരാണ്;  മുഖ്യമന്ത്രി

ആലപ്പുഴ: നവകേരള ബസ് കടന്നുപോയപ്പോള്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു പ്രവര്‍ത്തകരെ അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'അംഗരക്ഷകരെന്ന് പറയുന്നത് എനിക്കൊന്നും സംഭവിക്കാതിരിക്കാന്‍ നില്‍ക്കുന്നവരാണ്'. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.


‘ഞങ്ങളുടെ വാഹനം പോയിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ മുന്നിലേക്ക് ചില ആളുകള്‍ ചാടുന്ന അവസ്ഥ ഇന്നലെ ഉണ്ടായിരുന്നു. അത് നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു. പിന്നീട് വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇന്നലെ ഒരിടത്ത് അത്തരത്തില്‍ വാഹനത്തിന് മുന്നില്‍ ചിലയാളുകള്‍ ചാടിവീഴാന്‍ ശ്രമിക്കുന്നത് കണ്ടു. അവരെ പോലീസ് തടയുന്നതും കണ്ടു. അതാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. യൂണിഫോമിലുള്ള പോലീസുകാര്‍ തടയുന്നതാണ് ഞാന്‍ കണ്ടത്. എന്റെ കൂടെയുള്ള അംഗരക്ഷകര്‍ എന്ന് പറയുന്നത് എനിക്കൊന്നും സംഭവിക്കരുതെന്നതിന്റെ ഭാഗമായി നില്‍ക്കുന്നവരാണ്’, മുഖ്യമന്ത്രി പറഞ്ഞു.


അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരളസദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ബസില്‍ പോകുമ്പോഴാണ് റോഡരികില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പോലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും വണ്ടിനിര്‍ത്തി, ലാത്തികൊണ്ട് വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകരണമാണ് നവകേരള സദസ്സിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.