കാസർകോട്: കാസർകോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി നാല് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. എംബിബിഎസ് കോഴ്‌സ് ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. കാസർകോടിൻ്റെ ആരോഗ്യ മേഖലയ്ക്ക് ഇത് ചരിത്ര നിമിഷമാണ്, മെഡിക്കൽ കോളേജിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി കേരളത്തിൽ ഏറ്റവും മികച്ച സ്പെഷ്യാലിറ്റി സെൻ്റർ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
കാസർകോട് എന്താ കേരളത്തിൽ അല്ലേ? ഇവിടെ എന്ന് മെഡിക്കൽ കോളജ് സാധ്യമാകും? കേരളത്തിലെ ആരോഗ്യ മേഖല ഇനി എങ്ങനെ മുന്നോട്ട്? തുടങ്ങി കാലങ്ങളായി കാസർകോട് നിന്ന് കേട്ട ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉള്ള ഉത്തരം കൂടിയാണ് ഈ മുഹൂർത്തമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രി നാല് മാസത്തിനുള്ളിൽ ആരംഭിക്കും, എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സ്പെഷ്യാലിറ്റി സെൻ്റർ തുടങ്ങും ഇവിടെ ഫിസിയോ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി സൗകര്യങ്ങൾ കൂടി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കാസർകോട്, വയനാട് സർക്കാർ മെഡിക്കൽ കോളേജുകൾ കൂടി അനുവദിച്ചതോടെ മുഴുവൻ ജില്ലകളിലും മെഡിക്കൽ കോളേജുകളും നേഴ്സിങ് കോളേജുകളുമുള്ള സംസ്ഥാനമായി മാറിയെന്നും മന്ത്രി പറഞ്ഞു. നാഷണൽ മെഡിക്കൽ കമ്മിഷൻ അംഗീകാരം ലഭിക്കാൻ മാനദണ്ഡങ്ങൾ ഓരോന്നും പാലിച്ച് മുന്നേറുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. അത് നമുക്ക് സാധിച്ചു. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്. മന്ത്രി പറഞ്ഞു.