കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം

മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇഡി. ചിന്നക്കന്നാൽ റിസോർട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകും. ഈസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചെന്നാണ് കേസ്. കേസിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡി നടപടിക്കൊരുങ്ങുന്നത്.
ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യുകുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്. നിലവിൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട മൂന്ന് പേരെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നായിരുന്നു വിജിലൻസ് എഫ്ഐആറിൽ പറഞ്ഞിരുന്നത്.
2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് ഒന്നാം പ്രതി. ഇടുക്കി ചിന്നക്കനാലിലെ ‘കപ്പിത്താൻ റിസോർട്ട്’ പ്രവർത്തിക്കുന്ന മാത്യുക്കുഴൽ നാടന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സർക്കാർ പുറമ്പോക്ക് ഭൂമിയടക്കം കയ്യേറി റിസോർട്ട് നിർമ്മിച്ചു എന്ന് കണ്ടെത്തുകയും തുടർന്ന് റവന്യൂ വകുപ്പും കേസ് എടുക്കുകയും ചെയ്തിരുന്നു.