വിപ്ലവ സൂര്യനെ യാത്രയാക്കാൻ ജനസാഗരം

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്. ഇരമ്പിയാർക്കുന്ന മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ വി എസ് അച്യുതാനന്ദന്‍ പിറന്ന മണ്ണിനോട് വിടപറയുകയാണ് . ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ നിന്ന് ഇറങ്ങിയ വിലാപയാത്ര ഇന്ന് ഉച്ചയ്ക്ക് 12.20 ഓടെയാണ് ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീട്ടില്‍ എത്തിയത്. രണ്ടര വരെ വീട്ടില്‍ പൊതുദര്‍ശനം . ശേഷം വേലിക്കകത്ത് വീട്ടിൽ നിന്നും വിഎസിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം എത്തിച്ചു . തുടർന്ന് റിക്രീയേഷന്‍ ഗ്രൗണ്ടിലേക്ക് വിലാപയാത്രയായി എത്തിയ പ്രിയ നേതാവിന്റെ ഭൗതികശരീരം ഒരു നോക്ക് കാണാന്‍ മഴയെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയിരിക്കുന്നത്.
തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്.
ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ചുമണിയോടെ വലിയചുടുകാട്ടില്‍ സംസ്‌കാരം നടത്താനായിരുന്നു നേരത്തേ തീരുമാനം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സംസ്‌കാരം വൈകും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറെടുത്താണ് ആലപ്പുഴയിലെത്തിയത്.