കാനം രാജേന്ദ്രന്റെ വിയോഗം; ഇന്നത്തെ ന‌വകേരള സദസ് മാറ്റിവെച്ചു

കാനം രാജേന്ദ്രന്റെ വിയോഗം; ഇന്നത്തെ ന‌വകേരള സദസ് മാറ്റിവെച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ചു. എറണാകുളം ജില്ലയിലെ തൃപ്പൂണ്ണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലായിരുന്നു ഇന്ന് പരിപാടി നിശ്ചയിച്ചിരുന്നത്.

സംസ്കാരത്തിന് ശേഷം ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് പെരുമ്ബാവൂരില്‍ നിന്നും പര്യടനം തുടരും. തുടര്‍ന്ന് 3.30 കോതമംഗലം, 4.30 മൂവാറ്റുപുഴ, 6.30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികള്‍.

കാനത്തിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിമാരുടെ യോഗം അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ആശുപത്രിയിലെത്തി കാനത്തിന് അന്ത്യോപചാരം അര്‍പ്പിച്ചശേഷമാണ് യോഗം ചേര്‍ന്നത്. 

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം ഇന്ന് രാവിലെ ഏഴിന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിച്ചു. ഉച്ചയ്ക്ക് രണ്ടു വരെ പട്ടം സിപിഐ ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും. ഞായറാഴ്ച രാവിലെ 11 മണിയോടെയാകും വാഴൂര്‍ കാനത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു.