ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസ് : ഇമ്രാൻഖാനും ഭാര്യയ്ക്കും 7 വര്‍ഷം തടവ് ശിക്ഷ !
ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസില്‍ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്ക്കും ഏഴുവർഷം തടവും പിഴയും ശിക്ഷ.
ബുഷ്റ ഇസ്ലാമിക നിയമം തെറ്റിച്ചുവെന്നാരോപിച്ചായിരുന്നു ബുഷ്റ ബീബിയുടെ ആദ്യ ഭര്‍ത്താവും പാകിസ്ഥാനിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനും കൂടിയായ ഖവാര്‍ മനേകയാണ് കേസ് നല്‍കിയത്.
28 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം 2017-ലാണ് ഇരുവരും വിവാഹമോചിതരായത്. നിയമപ്രകാരം വിവാഹമോചനത്തിന് ശേഷം നിശ്ചിതസമയം കഴിഞ്ഞാലേ സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈ സമയം പൂര്‍ത്തിയാകുന്നതിന് മുമ്ബ് ബുഷ്‌റ രണ്ടാം വിവാഹം കഴിച്ചു എന്നും ഇമ്രാൻ ഖാനും ബുഷ്റയും തമ്മില്‍ വിവാഹത്തിന് മുമ്ബ് തന്നെ ബന്ധമുണ്ടായിരുന്നുവെന്നും ഇസ്ലാമിക നിയമപ്രകാരം ഇരുവരേയും ശിക്ഷിക്കണമെന്നും മുൻ ഭർത്താവ് കോടതിയില്‍ ആവശ്യപ്പെട്ടു. റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ വെച്ചായിരുന്നു 14 മണിക്കൂർ നീണ്ട വാദം.
കേസില്‍ വിധി പ്രസ്താവിക്കുമ്ബോള്‍ ഇരുവരും കോടതിയില്‍ ഹാജരായിരുന്നു. ഇമ്രാൻ ഖാനെ സൈഫർ കേസില്‍ നേരത്തെ 10 വർഷം തടവിനും തോഷഖാന കേസില്‍ ഇരുവര്‍ക്കും 14 വർഷം തടവിനും ശിക്ഷിച്ചിരുന്നു. തോഷഖാന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 5നായിരുന്നു ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്