ഗാസയിലെ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ച സാധ്യമായേക്കും: ബൈഡൻ

ഗാസയിലെ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ച  സാധ്യമായേക്കും:  ബൈഡൻ

വാഷിങ്ടണ്‍: ഇസ്രായേലും ഹമാസും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത തിങ്കളാഴ്ചയോടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കില്‍ മറുപടി പറയുകയായിരുന്നു ബൈഡന്‍. 

 ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉടമ്ബടിയ്ക്ക് സമീപമെത്തിയതായി ദേശീയ സുരക്ഷാഉപദേഷ്ടാവ് അറിയിച്ചിട്ടുണ്ടെന്ന് ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് ബൈഡൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത തിങ്കളാഴ്ചതന്നെ വെടിനിർത്തല്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ പറഞ്ഞു.

ഹമാസ് പ്രതിനിധികളുള്‍പ്പെടെ വിവിധ നേതാക്കള്‍ പാരീസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ താല്‍കാലിക വെടിനിർത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവയെ സംബന്ധിച്ച്‌ ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ സിഎൻഎന്നിനോട് ഞായറാഴ്ച പ്രതികരിച്ചു. റമസാൻ വ്രതം ആരംഭിക്കുന്നതിനുമുമ്ബ് വിഷയത്തില്‍ അനുകൂലമായ തീരുമാനത്തിലെത്താനാകുമെന്നുള്ള പ്രതീക്ഷ ഈജിപ്ഷ്യൻ മാധ്യമങ്ങളും പങ്കുവെച്ചു. ചില വിട്ടുവീഴ്ചകള്‍ക്ക് ഹമാസ് തയ്യാറായേക്കുമെന്നും റിപ്പോർട്ടുണ്ട്.