മത സൗഹാർദ്ദത്തിന്റെ പ്രതീകമായി എരുമേലി പേട്ട തുള്ളൽ : ലേഖനം      

മത സൗഹാർദ്ദത്തിന്റെ പ്രതീകമായി എരുമേലി പേട്ട തുള്ളൽ : ലേഖനം       

കെ. പ്രേമചന്ദ്രൻ നായർ, കടയ്ക്കാവൂർ

ബരിമല തീർത്ഥാടകർക്ക് ജാതി ഭേദമോ വിഭാഗീയ ചിന്തകളോ ഇല്ല. മത മൈത്രിയുടെ സംഗമഭൂമിയാണ് എരുമേലി. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഏകോദരസഹോദരങ്ങളെപോലെ  ഒന്നായി അണിചേരുകയാണിവിടെ. ക്ഷേത്ര ശംഖൊലിയും പള്ളിയിലെ വാങ്കുവിളിയും എല്ലാം ഇവിടെ സമ്മേളിക്കുന്നു. ലോകത്തെങ്ങും കാണാത്ത മതസൗഹാർദ്ദത്തിന്റെ കേന്ദ്ര ബിന്ദുവായി എരുമേലി ചരിത്രത്തിലിടംപിടിക്കുകയുണ്ടായി.

ധനു മാസം 27--തീയതി യായിരുന്നു മുൻപൊക്കെ എരുമേലി പേട്ടകെട്ടു. എന്നാൽ ഇന്ന് നിത്യേന നാനാ ദിക്കിൽ നിന്നും എത്തുന്ന അയ്യപ്പഭക്തര്കൊച്ചമ്പലത്തിൽ സമ്മേളിച്ചു പ്രത്യേക വേഷവിധാനങ്ങളോടും വാദ്യമേളങ്ങളുടെ അകമ്പടിയോടും കൂടി നൈനാർ (മുസ്ലിം പള്ളി )ദേവാലയത്തിനു വലം വെച്ചു വലിയമ്പലത്തിലേക്കു ഈ അനുഷ്ട്ടാനആനന്ദനൃത്തം പതിവായി നടത്തിപോകുന്നു. അധര്മത്തിനും അനീതിക്കും അക്രമത്തിനുമെതിരെ ഉയരുന്ന ജനശക്തിയുടെ വിശ്വരൂപമാണ് എരുമേലി പേട്ടതുള്ളൽ.

പേട്ട തുള്ളൽ പ്രധാനമായും മൂന്ന് ദേവാലയങ്ങളെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. കൊച്ചമ്പലത്തിൽ പ്രത്യേ കപൂജകൾ ചെയ്തു തെക്കേ നടയിൽ നിന്നിറങ്ങി പടിഞ്ഞാറോട്ടു തിരിഞ്ഞു മുസ്ലിം പള്ളിയിൽ കയറിയിറങ്ങി വഴിപാട് കഴിച്ചു പ്രസാദം വാങ്ങി പിന്നെ നേരെ വലിയമ്പലത്തിലേക്കണ് യാത്ര. 

 

എരുമേലി എന്ന പേരിന്റെ പിന്നിലെ പൊരുൾ :

ശബരിമലയിൽ വാണരുളുന്ന അയ്യപ്പൻ തന്റെ അവതാരോദ്ദേശമായ മഹിഷീ നിഗ്രഹം നടത്തി ധര്മസംസ്ഥാപനം നടത്തിയത് എരുമേലിയിൽ വെച്ചാണത്രെ. 'എരുമ കൊല്ലി "യാണ് ലോപിച്ചു എരുമേലിയായതെന്നാണ് ഐതിഹ്യം. മഹിഷി (എരുമയെ )വധിച്ചതിന്റെ സന്തോഷസൂചകമായി ഭക്തജനങ്ങൾ നടത്തിയ ആനന്ദ നൃത്തമാണ് പിൽക്കാലത്തു പെട്ടതുള്ളലായി മാറിയെന്നാണ് അഭിജ്ഞമതം.

ജനശക്തിയാണ് സാമൂഹ്യ പരിവർത്തനത്തിനുള്ള ആണിക്കല്ല് എന്ന തിരിച്ചറിവ് ആണ് പേട്ട തുള്ളലിന്റെ സന്ദേശം. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് എരുമേലി. ആദ്യമായി മലകയറാൻ  വരുന്ന (കന്നി സ്വാമിമാർ )എരുമേലിയിൽ എത്തി പേട്ടതുള്ളൽ നടത്തിയിരിക്കണമെന്നാണ് വിശ്വാസം. കോട്ടപ്പാടിയിൽ നാളികേരം ഉരുട്ടി കൊച്ചമ്പലത്തിൽ ദര്ശനം നടത്തി മുസ്ലിം പള്ളി വഴി വലിയമ്പലത്തിലേക്കു യാത്ര ചെയ്യുന്നു.       

 

   അമ്പലപ്പുഴ --- ആലങ്ങാട്ടു സംഘങ്ങൾ : 

  മകര സംക്രമ പൂജക്ക്‌ മുൻപായി നടക്കുന്ന പേട്ടതുള്ളൽ ആണ് പ്രധാനം. ഇരുകൂട്ടരും പരമ്പരാഗതമായ ആചാരാനുഷ്ട്ടാനങ്ങൾ ദീക്ഷിച്ചാണ്‌ ഈ ചടങ്ങിൽ ഭാഗഭാക്കാകുന്നത്. അമ്പലപ്പുഴ സംഘം ആദ്യവും ആലങ്ങാട് സംഘം രണ്ടാമതും പേട്ട thullunnu. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടു കൂടിയാണ് അമ്പലപ്പുഴ സംഘം പേട്ട തുള്ളുന്നത്. ആകാശത്തു പറക്കുന്ന കൃഷ്ണപ്പരുന്തിനെ കണ്ട ശേഷമാണു ചടങ്ങുകളുടെ ആരംഭം. മുസ്ലിം പള്ളി അധികാരികൾ ഈ സംഘത്തെ ആദരപൂർവം സ്വീകരിച്ചു പ്രസാദം നൽകുന്നു. തുടർന്ന് ജമാഅത്തു ഭാരവാഹികളും സംഘത്തോടൊപ്പം ചേരും. അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളൽ ശുഭവസ്‌ത്ര ധാരികളായി ചന്ദനം വാരിപ്പൂശിയശേഷം നീങ്ങുന്ന സംഘം ആകാശത്തു വെള്ളിനക്ഷത്രം കണ്ട ശേഷമേയാത്ര തുടങ്ങൂ. ആദ്യം പേട്ട തുള്ളുന്ന അമ്പലപ്പുഴക്കാരോടൊപ്പം വാവരും ശബരിമലക്ക് പോകുന്നുവെന്ന വിശ്വാസത്തിൽ ആലങ്ങാട്ടു സംഘം മുസ്ലിം പള്ളിയിൽ കയറാറില്ല. 

       തീർത്ഥാടനം ----  സവിശേഷത   :     

 

ലോകത്തെ മറ്റൊരു ആരാധനാ കേന്ദ്രത്തിനും ഇല്ലാത്ത സവിശേഷതയാണ് ഇവിടെ. മതസൗഹാര്ദത്തിന്റെയും സഹകരണത്തിന്റെയും കേന്ദ്രബിന്ദുവായി ഇത് പരിലസിക്കുന്നു. ശബരിമലയിൽ നിന്നു പ്രവഹിക്കുന്ന ഈ മതസമന്വയഭാവം തന്നെയാണ് എരുമേലിയിലും പ്രകടമാകുന്നത്. ഇവിടെ ജാതി മത വർണ്ണ വർഗ വ്യത്യാസങ്ങൾക്കു സ്ഥാനമില്ല. ശബരി സന്നിധാനത്തിനു തൊട്ടുമുന്നിൽ തന്നെയാണ് മുസ്ലിം പടനായകന്റെ പീഠം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടകർ എല്ലാം തന്നെ ഈ സിദ്ധന്റെ പീഠം സന്നർശിച്ചു കാണിക്കയിട്ടു പ്രസാദം കൈപ്പറ്റാറുണ്ട്. ശാസതാ സാന്നിധ്യം പോലെ തന്നെ മുസ്ലിം സൂഫിയുടെ സാന്നിധ്യവും ആത്മാനുഭൂതിദായകമാണ്.

സർവ സമുദായ സാഹോദര്യവും സഹവർത്തിത്ത്വവും വിളിച്ചോതുന്നതുപോലുള്ള ഒരു തീർത്ഥാടനകേന്ദ്രം ലോകത്തെവിടെയുമില്ലയെന്നു നിസ്സംശയം പറയാൻ കഴിയും. വാവര് പള്ളിയിൽ നിന്നും അയ്യപ്പസന്നിധാനത്തു നിന്നും ഒരുപോലെ കൈനീട്ടി പ്രസാദം സ്വീകരിക്കുന്ന അയ്യപ്പ ഭക്തരുടെ മനസികഭാവം എത്ര ഉയർന്നതാണെന്നു നമുക്ക് മനസ്സിലാക്കാൻ കഴിയും.

ആദ്യകാല ക്രൈസ്തവാചാര്യന്മാരിലൊരാളായ സെന്റ് തോമസും, പ്രവാചക നബിയുടെ സമകാലികനായിരുന്ന മാലിക് ഇബ്നുസുദിനാറുമെല്ലാം അവരവരുടെ മത വിശ്വാസ പ്രണാമങ്ങളെ ഭാരതത്തിലെത്തിച്ച മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിൽ ശബരിമലയും, എരുമേലിയും മറ്റും പകർന്നു തരുന്ന പങ്കു നിസ്സാരമല്ലതാനും....... !     

 

   ശ്രീ അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം :   

 വാവർ അയ്യപ്പൻറെ ആത്മമിത്രമായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ശബരിമലയിൽ പതിനെട്ടാം പടിക്കുതാഴെ വാവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. വാവരുടെ നട എന്നാണ് ആ ഉപക്ഷേത്രത്തിനു പേര്. സർവമത മൈത്രിയുടെയുസംഭാവനയുടെയും സഹിഷ്ണുതയുടെയും സംഗമവേദിയായിത്തീരുന്ന ഒരു ആരാധന കേന്ദ്രം തന്നെയാണത്. എല്ലാ മതവിശ്വാസികളെയും ഏകോപിപ്പിക്കുന്ന വിശ്വമാനവികതയുടെ സമുജ്ജ്വല പ്രതീകമായി തീർന്നിട്ടുള്ള ആ ക്ഷേത്രത്തിന്റെ ചരിത്ര വഴിയിൽ ഹിന്ദുവിനും, മുസ്ലിമിനും, ക്രിസ്ത്യാനിക്കും എന്ന് വേണ്ട എല്ലാ പേർക്കും തുല്യപ്രാധാന്യമാണുള്ളത്. ആ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ആ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള കഥകളെല്ലാം തന്നെ. ആ കഥകളിൽ മുസ്ലിം സമുദായങ്ങമായ വാവരുമായുള്ള അയ്യപ്പബന്ധത്തിന്റെ വേരുകൾ മനസ്സിലാക്കാൻ കഴിയും. വാവർ ഇസ്ലാം മതസ്ഥനായിരുന്നെങ്കിലും ഇവിടെ ആ മത ചിന്തയില്ല.

 

എരുമേലി കിഴക്കൻ പ്രദേശത്തുള്ള ഒരു കച്ചവട കേന്ദ്രമായിരുന്നു. അവിടെ ഉദയനന്റെ നേതൃത്വത്തിലുള്ള മറവപ്പടയുടെ ഉപദ്രവം കാരണം സ്ഥലവാസികൾ ഒഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. ആ പടയെ ഒതുക്കുവാൻ അയ്യപ്പൻ വാവരും സംഘവുമായി എത്തിച്ചേർന്നു വെന്നാണ് ചരിത്രം. വാവർ ഒരു കടൽക്കൊള്ളക്കാരനായിരുന്നുവെന്നും കായംകുളം രാജാവിന്റെ മിത്രമായിരുന്നുവെന്നും ഒക്കെ കഥകൾ ഉണ്ട്‌. വാവർ സ്ഥിരമായി കൊച്ചിയിൽ വാണിജ്യകപ്പലുകളിലും പത്തേമാരികളിലും ചെമ്പകശ്ശേരിയിലേക്കു സാധനസാമഗ്രികൾ നിയമപ്രകാരമുള്ള കപ്പം കൊടുക്കാതെ കായംകുളത്തെത്തിക്കുക പതിവായിരുന്നു. ഇക്കാര്യത്തിൽ ചെമ്പകശ്ശേരി രാജാവ് പന്തളത്തു രാജാവിന്റെ സഹായം അഭ്യർഥിക്കുകയും അതനുസരിച്ചു പന്തളത്തു നിന്നു രാജാവ് അയ്യപ്പനെ അയക്കുകയും ചെയ്തു. വാവർ പതിവുപോലെ തന്റെ യാത്ര തുടർന്നപ്പോൾ പുറക്കാട്ടു ഭാഗത്തു വച്ചു അയ്യപ്പൻ വാവരെ തടഞ്ഞു. അയ്യൻ കോയിക്കൽ എന്ന സ്ഥലത്തു വച്ചു അയ്യപ്പനും വാവരുംതമ്മിൽ ഏറ്റുമുട്ടി. ആ ഏറ്റുമുട്ടലിൽ വാവർ പരാജയപ്പെട്ടു. അയ്യപ്പൻറെ അസാധാരണമായ അസ്ത്ര -- ശാസ്ത്രവിദ്യ പാടവം വാവരെ അത്ഭുതപെടുത്തുകയും തുടർന്ന് അദ്ദേഹം അയ്യപ്പന്റെ മിത്രമായിത്തീരികയും ചെയ്തു. പ്രതിയോഗികളെ പോലും മനം കവരുന്നതിനു കഴിഞ്ഞിരുന്ന അയ്യപ്പൻ ആ വിധത്തിലാണ് കൊച്ചുകടുത്തയുമായും സൗഹൃദം സ്ഥാപിക്കുന്നത്. എരുമേലിയിലെ വാവരുപള്ളി പന്തള രാജാവ് പണികഴിപ്പിച്ചതാണെന്നു ചരിത്രം പറയുന്നു.

മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുപോലെ ആരാധന നടത്തുന്ന ഇതുപോലൊരു ആരാധനാകേന്ദ്രം ലോകത്തു മറ്റൊരിടത്തുമില്ല. അവിടുത്തെ പ്രധാന വഴിപാട് കൽക്കണ്ടവും കുരുമുളകുമാണ്. വായ്പൂരിലെ വാവർ കുടുംബത്തിന്റെ കീഴിലാണ്ശബരിമലയിലെ വാവർ നട. വാവർ കുടുംബത്തിലെ അംഗങ്ങളാണ് അവിടുത്തെപരികർമ്മികൾ. അയ്യപ്പന്റെ ഉറ്റ മിത്രവും അംഗരക്ഷകനുമായിട്ടാണ് വാവരെ ശ്രീ ഭഹുതേപാഖ്യാനം കിളിപ്പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. അയ്യപ്പന്റെ ദൈവികത്വംമനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്ത് അയ്യപ്പഭക്തനായും മിത്രമായും ജന്മം നയിക്കുകയും ചെയ്ത വാവർ മതാതീതമായ മനുഷ്യ സൗഹാർഗത്തിന്റെയും മഹാമനസ്കതയുടെയും പ്രതിപുരുഷനായിരുന്നു. ആ ഒരു സമർപ്പണത്തിന്റെ സന്ദേശമാണ് അയ്യപ്പനും വാവരും തമ്മിലുള്ള കഥകളിലൂടെ ഉരുത്തിരിയുന്നത്.

 

മൂഢമായ അന്ധവിശ്വാസങ്ങളും മതവിദുവേഷങ്ങളും വർഗീയ കലാപങ്ങളും കൊണ്ട് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തു അയ്യപ്പൻ ചിന്തകൾക്കുള്ള പ്രസക്തി ഏറുന്നു. ശ്രീ അയ്യപ്പൻ ഹൈന്ദവജനതയുടെ ഒരു ആരാധനാമൂർത്തി എന്നതിനേക്കാൾ മതസൗഹാർദ്ദത്തിന്റെ പ്രതീകമായി പരിലസിക്കുന്ന സർവ സമ്മതനായ ഒരു maha ശക്തി എന്ന നിലയിൽ കാണുന്നതാവും ഉചിതം.     

 ഹിന്ദുവെന്നും, ക്രിസ്ത്യാനിയെന്നും, ഇസ്ലാമെന്നും തരം തിരിച്ചു വർഗീയവിദ്വെഷം ആളിക്കത്തിക്കാൻ ചില സാമൂഹ്യ ദ്രോഹികൾ മനപ്പൂർവം ശ്രമങ്ങൾ നടത്തുന്ന ഇക്കാലത്തു സര്വമതാരാധ്യമായ അയ്യപ്പദര്ശനത്തിനു ഭക്തജനത്തിരക്ക് ഏറിവരുന്നതു ആശാവഹമാണ്. സ്വാമിയേ ദർശിക്കുന്ന അത്രതന്നെ ഭക്ത്യാദരവോടെ വാവരേയും വണങ്ങുന്ന മതസൗഹാർദം സ്വാഗതാർഹം തന്നെ. ശബരിമലയിൽ കാണുന്ന മത സൗഹാർദം മാർഗ ദര്ശകമാകേണ്ടതുണ്ട്...!   ശുഭം...

 

കെ. പ്രേമചന്ദ്രൻ നായർ, കടയ്ക്കാവൂർ