ലോക്സഭ തിരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാര്‍ഥി പട്ടികയായി; മത്സര രംഗത്ത് 194 പേര്‍

ലോക്സഭ തിരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാര്‍ഥി പട്ടികയായി; മത്സര രംഗത്ത് 194 പേര്‍

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറായി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194 സ്ഥാനാർഥികളാണ് മല്‍സര രംഗത്തുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു. തിങ്കളാഴ്ച 3 മണി വരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി. സംസ്ഥാനത്താകെ 10 സ്ഥാനാർഥികള്‍ പത്രിക പിൻവലിച്ചു.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്(14). ഏറ്റവും കുറവ് സ്ഥാനാർഥികള്‍ ആലത്തൂരും(5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്താകെയുള്ള 194 സ്ഥാനാർഥികളില്‍ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169. ഏറ്റവുമധികം വനിത സ്ഥാനാർഥികളുള്ളത് വടകര മണ്ഡലത്തിലാണ്. 4 പേർ.

തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണ് സ്ഥാനാർഥികള്‍ പത്രിക പിൻവലിച്ചത്. അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറായതോടെ സ്ഥാനാർഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങള്‍ അനുവദിച്ചു തുടങ്ങി.

ലോക്‌സഭ മണ്ഡലം തിരിച്ച്‌ നിലവിലുള്ള സ്ഥാനാർഥികളുടെ എണ്ണം:

തിരുവനന്തപുരം 12(പിൻവലിച്ചത് 1), ആറ്റിങ്ങല്‍ 7(0), കൊല്ലം 12(0), പത്തനംതിട്ട 8(0), മാവേലിക്കര 9(1), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി 7(1), എറണാകുളം 10(0), ചാലക്കുടി 11(1), തൃശൂർ 9(1), ആലത്തൂർ 5(0), പാലക്കാട് 10(1), പൊന്നാനി 8(0), മലപ്പുറം 8(2), വയനാട് 9(1), കോഴിക്കോട് 13(0), വടകര 10(1), കണ്ണൂർ 12(0), കാസർകോട് 9(0).