ട്രംപിന്റെ തീരുവ യുദ്ധം ഉയർത്തുന്ന ആശങ്കകൾ

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം ലോകവിപണിയിലാകെ അനിശ്ചിതത്വം വിതച്ചിരിക്കുന്നു. വ്യാപാരയുദ്ധം മുറുകുമ്പോൾ ആര്‍ക്കാകും കൂടുതല്‍ പരിക്കേല്‍ക്കുക? യു.എസിന് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ചൈനീസ് നീക്കം ഇപ്പോഴത്തെ ലോകക്രമത്തെ എങ്ങനെയാവും ബാധിക്കുക. അമെരിക്കയുടെ ഓരോ അടിക്കും തിരിച്ചടി നൽകിക്കൊണ്ട് ശക്തമായ വ്യാപാരയുദ്ധത്തിനു ചൈന രംഗത്തിറങ്ങിക്കഴിഞ്ഞു.
തീരുവ വർദ്ധിപ്പിക്കലിൽ മാത്രമല്ല കറൻസിയിലേക്കും ബോണ്ടുകളിലേക്കുമെല്ലാം ഈ യുദ്ധം വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. യു.എസ് ഡോളർ മൂന്നു വർഷത്തെ ഏറ്റവും താഴ്‌ന്ന നിലയിലെത്തി. യു.എസ് ട്രഷറി ബോണ്ടിലും കൂട്ട വിൽപ്പന ഉണ്ടായി. സാധനങ്ങൾക്ക് വില ഉയർന്നതിനെ തുടർന്ന് അമേരിക്കയിലുമുണ്ടായി പ്രതിഷേധങ്ങൾ .
പ്രതീക്ഷിച്ചതിനേക്കാൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായതിനാൽ അറുപതോളം രാജ്യങ്ങൾക്കെതിരെ പ്രഖ്യാപിച്ച ഉയർന്ന തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ് ട്രംപ് . എന്നാൽ ചൈനയ്ക്കെതിരെ അമേരിക്ക ചുമത്തിയ പകരച്ചുങ്കം മരവിപ്പിച്ചെല്ലെന്നു മാത്രമല്ല, 145 ശതമാനമായി ഉയർത്തുകയും ചെയ്തു. യു.എസ് ഉത്‌പന്നങ്ങൾക്ക് 125 ശതമാനം തീരുവ ഏർപ്പെടുത്തി ചൈന തിരിച്ചടി നൽകി. ലോക വ്യാപാര സംഘടനയിൽ ചൈന പരാതി നല്കുകയും ചെയ്തു. വ്യാപാര യുദ്ധത്തിൽ വിജയികളുണ്ടാകില്ലെന്നും എല്ലാവരും പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചൈനീസ് സാധനങ്ങളുടെ വില കൂടുമ്പോൾ ഇന്ത്യൻ സാധനങ്ങൾക്ക് യു.എസിൽ ഡിമാന്റ് കൂടാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഈ തീരുവ യുദ്ധം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടാലുള്ള പ്രത്യാഘാതങ്ങൾ ചിന്തിക്കാനാവില്ല .
ചൈനക്കും മെക്‌സികോക്കും കാനഡക്കും ഇന്ത്യക്കുമെതിരെ കടുത്ത തീരുവ ചുമത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ച ട്രംപ്, അമേരിക്കയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്ന മുഴുവന്‍ രാഷ്ട്രങ്ങള്‍ക്കുമേലും “പ്രതികാര തീരുവ’ ചുമത്തുമെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു.ലോകത്ത് ഏറ്റവും ഭീമമായ തീരുവ ചുമത്തുന്ന രാജ്യമെന്ന് ഇന്ത്യക്ക് മേല്‍ ആക്ഷേപം ചൊരിഞ്ഞെങ്കിലും യു എസ് ഓഹരി വിപണി കൂപ്പുകുത്തിയതോടെ സ്വരം മയപ്പെടുത്താന്‍ ട്രംപ് നിര്‍ബന്ധിതനായി. എല്ലാവര്‍ക്കും സാവകാശം നല്‍കുകയാണെന്നും ഏപ്രില്‍ രണ്ട് മുതലായിരിക്കും റെസിപ്രോക്കല്‍ താരിഫ് പ്രവര്‍ത്തനക്ഷമമാകുകയെന്നും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു.
അതിനിടെ, തീരുവയിൽ ഇളവു തേടിയുള്ള വ്യാപാരകരാറുകൾക്കായി ഇന്ത്യയും യൂറോപ്യൻ യൂണിയനുമൊക്കെ ശ്രമങ്ങൾ നടത്തിവരികയാണ്.
ലോകം ഭീതിയോടെ ഉറ്റുനോക്കിയ വ്യാപാരയുദ്ധം തത്കാലം യുഎസും ചൈനയും മാത്രമായി ചുരുങ്ങുകയാണ്. എങ്കിൽപ്പോലും അത് ആഗോള തലത്തിൽ പ്രതിഫലനങ്ങളുണ്ടാക്കും. ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികൾ തമ്മിലാണ് വ്യാപാര രംഗത്ത് അസാധാരണമാംവിധം ഏറ്റുമുട്ടുന്നത്.
ചൈനീസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യു.എസ്. എന്നാൽ ചൈനയിലേക്ക് യു.എസിന്റെ കയറ്റുമതി കുറവാണ്. എന്നാല്‍, യു.എസ് നിരവധി രാജ്യങ്ങള്‍ക്കുമേല്‍ തീരുവയുദ്ധം പ്രഖ്യാപിച്ചതോടെ ചൈനയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും എന്ന നിലയിലാണ് . മറ്റ് വിപണികളിലേക്ക് പ്രവേശിക്കാനോ ഇന്ത്യ പോലുള്ള മാര്‍ക്കറ്റുകളിലേക്ക് ഓഫര്‍ വിലയില്‍ ഉത്പന്നങ്ങള്‍ കൂടുതലായി കടത്തി വിടാനോ സാധിക്കും.
ട്രംപിന്‍റെ നടപടിക്കെതിരേ യൂറോപ്പും ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.
ട്രംപിന്‍റെ അടുത്ത നടപടികൾ ലോക രാജ്യങ്ങളെല്ലാം ഉറ്റുനോക്കുകയാണ്. ലോക വ്യാപാര രംഗത്തു വലിയ തോതിലുള്ള സംഘർഷം ഉണ്ടാകുന്നത് എന്തായാലും ആശാസ്യമല്ല .