സ്റ്റേഷനിലെ ഓണാഘോഷം; ഇഡി ആക്രമണക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ്
തിരുവനന്തപുരം: ജാമ്യവ്യവസ്ഥയുടെ ഭാഗമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ ഓണാഘോഷം നടത്തിയ സംഭവം ഇപ്പോൾ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾക്ക് തന്നെ തിരിച്ചടിയാകുമോ എന്ന ചോദ്യത്തിലേക്ക്. പ്രതികളായ സി.പി.എം. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനുവിന്റെയും നിതിൻ രാജിന്റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് പോലീസ് അപേക്ഷ സമർപ്പിച്ചത്.
മ്യൂസിയം പോലീസ് സ്റ്റേഷനിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഒപ്പിടാൻ എത്തിയപ്പോഴാണ് പ്രതികൾ അവിടെ ഓണാഘോഷം നടത്തിയത്. ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. കേസിലെ 25 പ്രതികളും സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും പ്രചരിച്ച ദൃശ്യങ്ങളിൽ ഐ.പി. ബിനുവിനും നിതിൻ രാജിനുമായിരുന്നു കൂടുതൽ പ്രാധാന്യം.
പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം നടത്തുകയും അത് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തത് പോലീസിനോട് തങ്ങൾ യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന സന്ദേശം നൽകാനാണെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. മാത്രമല്ല, സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യാനുള്ള ഉദ്ദേശത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും പോലീസ് ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന നിലയിൽ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതി അവധിയായതിനാൽ ഇ-ഫയലിങ് വഴിയാണ് പോലീസ് അപേക്ഷ സമർപ്പിച്ചത്