സര്‍ക്കാര്‍ എന്തിന് സിബിഐ അന്വേഷണം എതിര്‍ക്കുന്നു'; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഡോ.വന്ദനയുടെ പിതാവ്

സര്‍ക്കാര്‍ എന്തിന് സിബിഐ അന്വേഷണം എതിര്‍ക്കുന്നു'; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഡോ.വന്ദനയുടെ പിതാവ്

കോട്ടയം: ഡോ.വന്ദനയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വന്ദനയുടെ പിതാവ് മോഹൻദാസ്.

കൊലപാതകത്തില്‍ ചില സംശയങ്ങള്‍ ഉണ്ട്. പല കാര്യങ്ങളും വിശ്വാസയോഗ്യമല്ല അതുകൊണ്ടാണ് പുറത്തു നിന്നുള്ള ഏജൻസി വേണമെന്ന് ആവശ്യപ്പെട്ടത്. സർക്കാർ എന്തിനാണ് അതിനെ ശക്തമായി എതിർക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സന്ദീപ് മാത്രമാണ് ഏക പ്രതിയെന്നും മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി സിബിഐ അന്വേഷണത്തിന് അനുമതി നിഷേധിച്ചത്. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം. '

മകള്‍ക്ക് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ല. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാർ പ്രതിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചില്ല. മകള്‍ നിലവിളിച്ചിട്ടും രക്ഷിക്കാൻ ആരും വന്നില്ല. പിന്നെ പോലീസിന് വീഴ്ച പറ്റിയില്ല എന്നെങ്ങനെ പറയാൻ കഴിയും'; വന്ദനയുടെ പിതാവ് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് മാതാപിതാക്കളുടെ തീരുമാനം. ഇത്തരം കേസുകളില്‍ മാതാപിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വേറെ ഏജൻസികള്‍ക്ക് അന്വേഷണ ചുമതല നല്‍കാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. കേസ് പരിഗണിച്ച ചില ജഡ്ജിമാരും ഇത് ചോദിച്ചെന്നും എന്നാല്‍ എഡിജിപി ഉള്‍പ്പെടെ ഹാജരായി അതിനെ എതിർക്കുകയായിരുന്നെന്നും മോഹൻദാസ് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 20 തവണ മാറ്റി വച്ചതിന് ശേഷമാണ് ഇന്നലെ വിധി പറഞ്ഞത്.

2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടയില്‍ ഡോ.വന്ദന കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ വിദ്യാർത്ഥിനിയായിരുന്നു. ചികിത്സയ്ക്കായി പോലീസുകാർ ആശുപത്രിയില്‍ എത്തിച്ച പ്രതിയാണ് ഡോക്ടർ വന്ദനയെ കുത്തിക്കൊന്നത്.