ജാർഖണ്ഡ് നിയമസഭയിൽ ചംപായ് സോറൻ ഭൂരിപക്ഷം തെളിയിച്ചു
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ചംപായ് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 47 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ചംപായ് സോറന്‍ വിശ്വാസം നേടിയത്. പ്രതിപക്ഷത്തിന് 29 എംഎല്‍എമാരുടെ വോട്ടുകളാണ് ലഭിച്ചത്.
ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിച്ച് ഭരണകക്ഷി എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായ ഞായറാഴ്ച രാത്രിയിലാണ് ഇവരെ റാഞ്ചിയില്‍ എത്തിച്ചത്. ഭൂമി അഴിമതിക്കേസില്‍ ഇ ഡി കസ്റ്റഡിയിലുള്ള മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറനും കോടതിയുടെ അനുമതിയോടെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനെത്തിയിരുന്നു.